2020, ജൂലൈ 2, വ്യാഴാഴ്‌ച

കാറ്റെടുത്ത 
താക്കോൽക്കൂട്ടത്തി-
ലൊന്നിലുണ്ടാവും 
ഞാൻ വരച്ചു തീർത്ത
മുറിയുടെ
മഴകൊണ്ടു നിന്നിരുന്ന 
ജനാല
മാഞ്ഞുപോയിട്ടുണ്ടാവും
ചുവരിൽനിന്ന്
വസന്തത്തിന്റെ വിരലുകൾ 
കാടിനു ചായമിട്ട മേശമേൽ  
അടർത്തിയിട്ട്  
പറന്നുപോയിട്ടുണ്ടാവും 
കിളിയതിന്റെ ചില്ല
കുലയായ് പൂത്തിട്ടുണ്ടാവും
പൂപ്പാത്രത്തിൽ 
ശലഭങ്ങളുടെ പൊഴിഞ്ഞ 
ചിറകുകൾ
പകലിരവറിയാതെ 
തൂങ്ങി മരിച്ചിട്ടുണ്ടാവും
ഒരേയൊരോടാമ്പൽ
കെട്ടുപോയിട്ടുണ്ടാവുമിപ്പോൾ
മൂലപ്പലകയിൽ
ഞാൻ കൊളുത്തിവെച്ച
മൺചെരാത്.