2020, ജൂൺ 29, തിങ്കളാഴ്‌ച

വിരിഞ്ഞിട്ടില്ലാത്ത
വിരലറ്റങ്ങൾ കൊണ്ട് 
മാറി മാറി വരച്ചിരുന്നു
രണ്ടിലുമവൻ.
ഒരുക്കി വെച്ചിരുന്നു 
ചായമെടുക്കാതെയവന് 
വിശപ്പ് വരയ്ക്കാൻ  
ഞാനെന്റെ ചുണ്ടുകളെയും.
ഒരു ലോകോത്തരകലാകാരന്റെ  
ആദ്യത്തെ കാൻവാസ്.

വിരിഞ്ഞ 
വിരലുകൾകൊണ്ട്   
വെളിച്ചത്തിന്റെ തുണ്ടുകൾ
പെറുക്കിയെടുത്ത്
അവൻ വരയ്ക്കുകയാണ്
ഇന്നിന്റെ ഭാഷയെ 
പല പല ചായങ്ങളെടുത്ത്     
ഒറ്റയ്ക്ക്  
അവന്റെ ലോകത്തെ   
അവന്റെ കണ്ണുകളിലൂടെ. 
മുറി നിറഞ്ഞ കാൻവാസുകളിൽ
വിശപ്പിന്റെ 
ഒഴുക്കുകളുടെ
പറക്കലുകളുടെ
വേദനകളുടെ
സന്ത്രാസങ്ങളുടെ
ഭൂമി ശ്വസിക്കുമിടങ്ങളുടെ
ചായങ്ങൾ.

ചിത്രം(തം)