2020, നവംബർ 12, വ്യാഴാഴ്‌ച



രാക്കിളികൾ    
പാടാൻ തുടങ്ങുമ്പൊഴും  
നിന്റെ ഗന്ധത്തിന്റെ ചൂടിൽ
ഞാനൊരുണർവായ്  
വിയർത്തുകൊണ്ടേയിരിക്കും.

ഒരു കടുകുമണിവട്ടത്തിൽ
പൊള്ളിച്ചത്,
കത്തിമുനയിൽ ഇച്ചരിപ്പോന്ന
വര കോറിയിട്ടത്,
ഒരു തുള്ളി കൊണ്ട് 
മുറിവാകെ മധുരമിറ്റിച്ചത്, 
ഇനിയും പറഞ്ഞുതരാത്ത
രസക്കൂട്ടിൽ 
പിണക്കം നടിച്ചത്, 
ഒളിഞ്ഞുനോക്കരുതെന്ന്  
കാറ്റിനു നേരേ 
ജനൽപ്പാളി വലിച്ചടച്ചത്.... 
ഓർത്തോർത്തു കിടന്ന് 
നീയല്ലാതാരാ എനിക്കെന്ന്
മുഖത്തേക്ക് വിരൽ കുടയുന്ന 
നിന്റെ തണുപ്പിൽ 
രാത്രിയെ പുതപ്പിച്ചു കിടത്തും. 

ഒരാളലിലും 
കരിഞ്ഞുപോകാതെ, 
പ്രണയത്തിൽ    
പാകപ്പെട്ട നമ്മളെ  
വിളമ്പിവെക്കാനേതു വരിയെയാണ്
ഞാനീ കനലിൽ ചുട്ടെടുക്കുക.