2020, മേയ് 16, ശനിയാഴ്‌ച

നിലാവ് 
പുതച്ചങ്ങനിരിക്കും
തുറന്നിട്ട ജനാലയിലൂടെ 
അകത്തു കടക്കും.

ഞാനൊരു 
മൂളിപ്പാട്ടിനെയുറക്കാൻ
കിടത്തുന്നേരം  
ഒരു പിയാനോയിലേയ്ക്കെ-
ന്നതു പോലെ 
ഉതിർന്നു വീഴും   
നിന്റെ വിരൽതുമ്പുകളെന്നിൽ.

നമ്മൾ 
ആദ്യമായ് കണ്ട 
ഉച്ചനേരത്തെക്കുറിച്ച്
നീ പറയുന്നേരം
ഞാൻ വിയർത്തൊഴുകും.

ജനലരികത്ത്
ഒറ്റയ്ക്കു പാടാനെത്തുന്ന 
കിളിയിലെത്തുന്നേരം 
നിലാമഞ്ഞപോലെ 
ഞാൻ പരന്നു നിറയും.

കാറ്റ് പിഴുതിട്ടുപോയ 
ചെമ്പകമരത്തിലേയ്ക്ക്
വേരറ്റു പോകുന്നേരം    
കണ്ണിലെ കടലിൽ 
ഞാൻ മുങ്ങി മരിക്കും.

ഉറക്കത്തിലും 
ഉറങ്ങാതിരിക്കുന്ന  
നിന്നോട്, 
വാതിലിനപ്പുറവും 
നീ തന്നെയാണെന്ന് 
ഞാനേതു നേരം'പറഞ്ഞാണ് 
അടയാളപ്പെടുത്തുക.