2019, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

നീയാകാശം വരയ്ക്കുന്നേരങ്ങളിലാണ് ഞാനൊരു കാടാവുക

മഴവില്ലിന്
മുന കൂർപ്പിച്ച്
വെയിലിന്റെ വേരാകെ  
പച്ച വരയ്ക്കുന്നവൾ.

ഈ വാലിത്രയും
കൃത്യമായ്
മുറിച്ചതാരാവുമെന്ന് 
ചിന്തിച്ചു ചിന്തിച്ച്
കാക്കത്തമ്പുരാട്ടിയായ്
കറുത്തിരുണ്ടവൾ.

ആർത്തനായെത്തുന്ന
ച്ചവെയിലിന്,
തണുവൊരു  
മണമായ് പകർന്ന്,

മരമറിയാത്ത
തളായ് വിരിഞ്ഞ്,

അത്താഴമുണ്ട് 
നിറവായ് ചായുന്ന   
ചാറ്റൽമഴയ്ക്ക് 
ഉമ്മറത്തിടാനൊരു 
പായയായ് നിവർന്ന്,
 
പുരയറിയാത്ത 
പുഴയായുണർന്ന്,

പൂവിറുത്ത്
പൂവായ വാക്കിനെ
എന്റേതെന്റേതെന്ന്
ചേർത്തു പിടിച്ച്,

രാകി മിനുക്കിയ 
നറുവരിയോട്
നിന്നോളം വരില്ല
മറ്റാരുമെനിക്കെന്ന്,
ഉയിർതൊട്ടു നനച്ച് 
അകം പുറം 
നിറയുന്നവൾ.

ഋതുക്കളൊന്നിലും
കൊഴിയാതെ
കനവായ്
ഉണരുന്നവളേ,

നീയില്ലയെങ്കിൽ
ഞാനൊരിലയായ്
വിണ്ണിൽ
മുളയ്ക്കുന്നതെങ്ങനെ.