2016 നവംബർ 2, ബുധനാഴ്‌ച

അക്ഷരത്തെറ്റ്


തിരസ്കരിക്കപ്പെട്ടവളുടെ സാമ്രാജ്യം
പ്രപഞ്ചത്തോളം വലുതായിരിക്കും

ആകാശത്തിന്റെ മറുപുറത്തെത്താൻ
അവൾ മിന്നലിന്റെ വിരൽ പിടിക്കും

പൂത്തുനിൽക്കുന്ന നക്ഷത്രങ്ങൾ
നുള്ളിയെടുത്തു മുടിയിൽ ചൂടും

ഉയിർ വേർപെട്ട ഉടലെടുത്ത്
പെരുമഴയിൽ തൂക്കിയിടും

ഒറ്റ മരച്ചില്ല  വീശിയെറിഞ്ഞ്
കാറ്റിനെ ഉലച്ചു വീഴ്ത്തും

ഒരു വിരൽ ചായം കൊണ്ട്
അസ്തമയം വരച്ചുതീർക്കും 

മൃതി ഉമ്മവെച്ച കവിൾത്തടം
നിലക്കണ്ണാടിക്ക് മുന്നിൽ അഴിച്ചുവെയ്ക്കും

നിലാവ് മെടഞ്ഞ ഊഞ്ഞാലിലിരുന്നു
രാപ്പാടികൾക്ക് ചിറകു തുന്നും
 
അവൾ ഒരു കവിതയെഴുതാൻ തുടങ്ങും
ഈ പ്രപഞ്ചം വായിച്ചിട്ടില്ലാത്ത ലിപിയിൽ .