2016, ജൂൺ 3, വെള്ളിയാഴ്‌ച

സ്വാന്തം

നിശബ്ദതയിലേക്ക്
തുളച്ചുകയറുന്ന ചീവീടുകളുടെ
ഒച്ചയെ വകഞ്ഞുമാറ്റി
തുറന്നിട്ട ജനാലയിലൂടെ
ഒഴുകിവരുന്നുണ്ട്
കട്ടെടുത്ത പാദസരം
ചേർത്തുപിടിച്ചൊരുവൾ
മുറ്റം മൂടിയ തറയോടുകളോടു
കലഹിച്ച്
അവളുടെ അരികിലേയ്ക്ക്
വഴിവെട്ടുകയാണെന്റെ
ചുവടുകൾ .

മടിത്തട്ടിൽക്കിടന്ന്
ഓരോ തലമുടിയിഴയിലേയ്ക്കും
ഊർന്നിറങ്ങി നനയ്ക്കുന്ന
വിരലനക്കങ്ങളിലൂടെ
നേർത്തു നേർത്ത്
ഞാനൊരു തിരയാകുന്നു .

ജനിമൃതികളുടെ ദൂരമാണ്
പാടിപ്പറയുന്ന പാട്ടിലെ
ഓരോ കഥകൾക്കും 
കാട്ടുവഴികളിലെ
തണുപ്പ്
വിരൽകോർക്കാൻ
പൂത്തിറങ്ങിയ
കര
ചൂളമടിച്ചു പാടിയ
കാറ്റ്
ദാഹം തീർത്തു മടങ്ങിയ
ഭൂമിയുടെ അവകാശികൾ ...
കാലത്തിനിപ്പുറം 
ഒഴുകിയിറങ്ങിയ ദേശങ്ങളുടെ
ശോഷിച്ചു കരിഞ്ഞുപോയ
കടവുകൾ
ആകാശം നോക്കിക്കിടക്കുന്ന
നഗ്നമാക്കപ്പെട്ട
വേരുകൾ ....

ആറ്റുവഞ്ഞിതൈ
തിരഞ്ഞു നടക്കുമ്പോലെ
പേനിരിക്കാത്ത മുടിച്ചുവടുകളിൽ
പരതിനടക്കുന്ന
മെലിഞ്ഞ വിരലുകൾ .

നിശ്ചലതയിലും
ഒരു വെയിൽകണമെടുത്ത്
നക്ഷത്രരാജി ചമയ്ക്കണമെന്ന്
ഉള്ളകത്തെഴുതിവെച്ച്
വിരലുകളുടെ താലോടൽ .

ഉടൽ തേടിയിറങ്ങുന്ന
കിനാവുകൾക്ക്
അപ്സരസ്സിന്റെ ചന്തമാണെന്ന്
മുടിയൊതുക്കി വാരിക്കെട്ടി
കഥതീർന്നെന്ന്
നെറ്റിയിലൊരുമ്മ .

തണുപ്പ് കഴിച്ചു മടുത്ത്
ഉറക്കത്തിലാണ്ടുപോയൊരടുപ്പിനെ 
മുറമെടുത്ത് മൂടിവെച്ച്
'ഉറിയേ,
ചിരിക്കണമെന്നപേക്ഷിച്ച്
ഉമ്മറപ്പടിയിൽ ചെന്നു നിന്ന്
ചില്ലുവിളക്കിന്റെ തിരി നീട്ടി
ഇടവഴിയിലേയ്ക്കെത്തിനോക്കി
ഞാൻ ചോദിക്കാൻ തുടങ്ങുന്നു ,
അത്താഴപ്പഷ്ണിക്കാരാരെങ്കിലുമുണ്ടോ ..?...