2016, മേയ് 27, വെള്ളിയാഴ്‌ച

ഒറ്റവരമുറിവിന്റെ ഭൂപടം

മുറിവുകളുടെ രാജ്യത്തെ
പൂക്കൾക്കെല്ലാം
കടുത്ത നിറമാണ് .

കേട്ടു മടുത്ത രാഗങ്ങളിൽ
കിളികൾ പാടാറേയില്ല

ഇലകളുടെ നിറമുടുത്താണ്
മണ്ണെപ്പോഴും
വിണ്ണിനെ ചുംബിക്കുക .

വരിതെററിക്കാത്ത
ഉറുമ്പുകളുടെ
അച്ചടക്കത്തിനും 
വല്ലാത്തൊരു ഭംഗിയാണ്

ഒരു തേരട്ടയുടെ
ഇഴച്ചിലിൽ നിന്ന്
ഒരു തീവണ്ടിപ്പാളത്തിന്റെ
നിർമ്മിതിയും 
തീവണ്ടിമുരൾച്ചയുടെ
വ്യതിയാനങ്ങളും വായിച്ചെടുക്കാം

ഒരീർക്കിൽത്തുമ്പുകൊണ്ട്
മുറ്റത്തെ നനമണലിൽ
കാണാത്ത ദേശങ്ങളുടെ
ഉടലുകൾ പകർത്തിവെയ്ക്കാം

ഒരിലയിൽ തങ്ങിനില്ക്കുന്ന
മഞ്ഞുകണത്തെ
എത്ര അനായാസമായാണ്
കണ്ണിനുള്ളിൽ നിറയ്ക്കാനാവുന്നത്

കേട്ടുകണ്ടറിയുന്ന നോവുകളെ
എത്രയും ആർദ്രതയോടെ
ഉള്ളിന്റെയുള്ളിൽ 
ചേർത്തുപിടിച്ചു കുടിയിരുത്താം

ഉണങ്ങാതിരിക്കുന്ന മുറിവിന്റെ
ഈ  പച്ചപ്പിലാണ്
ജീവന്റെ രേഖകൾ തെളിഞ്ഞുകാണുക .