2016, മേയ് 19, വ്യാഴാഴ്‌ച

വഴിപിരിയാതെ ..

നിന്നോടൊപ്പം
അകത്തെ
വെളുത്ത വിരിയിട്ട വഴിയിലൂടെ
ഞാൻ  നടക്കാനിറങ്ങുന്നു .

അങ്ങു ദൂരെ

ഒരു തുള്ളി വെള്ളം കൊണ്ട്
എന്നിലുറവയെടുത്തൊരു പുഴ 
കടലേയെന്നു ദാഹിച്ച്
ഒഴുകുന്നുണ്ടിപ്പൊഴും .

മറയുന്ന വഞ്ചിയുടെ അറ്റത്ത്‌
ആരെയോ കാത്തുകാത്ത് 
തളർന്നുപോയൊരു നിഴലിന്
കണ്ണുകൾ കൊത്തുന്നു
നീണ്ടു നേർത്തൊരു വിരൽ .

വരിക്കമാവിലെ
പാതിതിന്ന മാങ്ങയിൽ നിന്നു
കണ്ണ് പറിച്ചെടുത്ത്
നീയെന്തേ വൈകീയെന്ന്
നോട്ടമെറിയുന്നൊരു കാക്കച്ചി .

കാലുനീട്ടിയിരുന്ന്
പല്ലുപോയ മോണകാട്ടി
അടയ്ക്ക തിരഞ്ഞ്
'നീയങ്ങു
മെലിഞ്ഞുപോയല്ലോ'യെന്ന്
വടക്കേലെ വരാന്ത .

ഇങ്ങടുത്ത്

പൂത്തിരി കത്തിയ
ആകാശത്തിനു താഴെ
കാതു നഷ്ടപ്പെട്ട്
എരിഞ്ഞെരിഞ്ഞടങ്ങി 
വിറങ്ങലിച്ചു കിടക്കുന്ന മണ്ണ് .

കറപുരണ്ടു തോരാത്ത
മേൽമുണ്ടു പുതച്ച്
നിറയെ പേടി കോരിക്കുടിച്ച്
ഉറങ്ങാതെ കിടക്കുന്നു
നിലാവിന്റെ കുഞ്ഞുങ്ങൾ .

കാണാനാവുന്നില്ലെന്ന്
കളവു പറഞ്ഞ്
വഴി തിരിഞ്ഞ്
നിന്റെ വിരൽ പിടിച്ച് 
കിനാവിലേയ്ക്
ഞാനൊരു വരമ്പ്
ചെത്തിയൊരുക്കുന്നു .

ഒരു ജലകണം 
മണൽത്തരികളിലൂർന്നുവീണ്
ഒരു പൂർണ്ണവൃത്തമായ്‌
അടയാളപ്പെടുന്നതുപോലെ 
നിന്നിൽ ഞാൻ  വീണ്ടും ...!
--------------------------------