2016, മേയ് 22, ഞായറാഴ്‌ച

കവിതയെന്നാരും വിളിക്കരുതേ ..

കടപ്പുറത്ത് പാടിനടന്ന
കണ്ണില്ലാത്ത പെണ്ണിനെ
പുതിയൊരു പുരമേഞ്ഞ്
പത്രോസ് കൂട്ടിയപ്പോൾ
അവൾ മേരിയായി
പോകെപ്പോകെ
കണ്ണില്ലാത്ത മേരി
കുശുമ്പും കുന്നായ്മയും
വിളമ്പാൻ തുടങ്ങിയന്നാണ്
അവളുടെ പേരിനു മുന്നിൽ
പത്രോസൊരു മത്തി ചേർത്തത്
കുരിശു വരയ്ക്കാൻ
ഇനിയും പഠിച്ചില്ലെന്ന്
മിന്നുകെട്ടിയോൻ
ചെവിക്ക് കിഴുക്കുന്ന നേരം 
നിങ്ങളാണെന്റെ കുരിശ്ശെന്ന്
മേരി തിരിച്ചടിക്കുമ്പോഴാണ്
കണ്ണുള്ള കണ്ണമ്മ
തോരാതെ കരയുന്നത്
നിങ്ങളല്ലേയെന്റെ കണ്ണെന്നു
മേരി അടക്കം പറയുമ്പോഴാണ്‌
കണ്ണുള്ള കണ്ണമ്മ
നിർത്താതെ ചിരിക്കാറ്‌
ഓടിപ്പോയി 
പത്രോസ് + മത്തിമേരിയെന്നെഴുതി
തിര നോക്കി നിൽക്കാറ്‌ .
  
നിലാവിനൊളിച്ചിരിക്കാനൊരു
മണൽവീടുണ്ടാക്കി
മത്സരിക്കുന്ന നേരങ്ങളിലാണ്
രണ്ടാൾക്കുമിടയിലിരുന്നു 
അമ്മേടെ കവിളൊന്നു  നുള്ളി
അപ്പാടെ വിരലിലൊന്നമർത്തി
കണ്ണമ്മ ചോദിക്കാറ്‌
വാക്കിനിടയിൽ അകലമിടാത്ത
ദൈവത്തെക്കുറിച്ച്
രണ്ടുവാക്കുകളിണചേർന്ന്
പിറക്കുന്ന കുഞ്ഞിന്റെ
പേരിനെക്കുറിച്ച് ....!