2016, മേയ് 11, ബുധനാഴ്‌ച

കുടിയൊരുക്കൽ

ആരു പറഞ്ഞു
ഒന്നും കൊണ്ടുപോകില്ലെന്ന്. 
ഒരുക്കി വെയ്ക്കണം,
കിളികൾ ചിലയ്ക്കുന്നതിന്റെ,
പുഴകൾ പാടുന്നതിന്റെ,
കോടമഞ്ഞു പൊഴിയുന്നതിന്റെ, 
പൂക്കൾ ചിരിക്കുന്നതിന്റെ
ലിപികൾ.

പുര മേയാൻ വളപ്പൊട്ടുകൾ,
ചുവരിനു മഴവിൽക്കൊടി, 
വേലിക്കു മൈലാഞ്ചിച്ചെടി,
മൂവന്തിക്കു സിന്ദൂരചെപ്പ്, 
വരാന്തയ്ക്കു  മിന്നാമിനുങ്ങ്,
നിലാവിനൊളിക്കാൻ കിണർവട്ടം.

പൊതിഞ്ഞെടുക്കണം,
അടുപ്പിൻ തിട്ടയിലിരിക്കുന്ന
പൂച്ചക്കണ്ണുകളുടെ തിളക്കം. 
ഇടനാഴിയിൽ
മൃദുവായ് പതിഞ്ഞ
ഒരു പിടി പദനിസ്വനങ്ങൾ.

ഇറമ്പിൽ നിന്ന്
ചോരാതെ പൂട്ടിയെടുത്ത്
സാരിത്തുമ്പിൽ കെട്ടിയിടണം,
ഉയിരാഴം നിറഞ്ഞുപെയ്ത
ചുവന്ന തുള്ളികളെ.
മണമായ് തിരണ്ടൊരു വാക്കിനെ.

(കുടിയൊരുക്കൽ)