2016, ജൂൺ 16, വ്യാഴാഴ്‌ച

എങ്കിലും ...


നമ്മൾ ,
തിരകളെഴുതിയ
കവിതയിലൂടെ
കൈകോർത്തുനടന്ന
സന്ധ്യ .
നിന്നിലൂടെ
അന്നാദ്യമായ്
എഴുതാൻ പഠിച്ച
തിരയുടെ,കരയുടെ
ചുവന്നു തുടുത്ത
ലിപികൾ.

നിന്നെത്തേടി
അലയുമിടങ്ങളിൽ 
അറിയാത്ത
ലിപികളില്ലെന്ന് 
ആഴത്തിലൊരു കനൽ.

തൂവിവീണ്
വിറകു നനയ്ക്കുന്ന
അരിമണികളുടെ ,
വാതിൽ പാളിനോക്കുന്ന
കുരുത്തംകെട്ട കാറ്റിന്റെ ,
വിടരുന്ന മൊട്ടുകളുടെ ,
നുകരുന്ന ശലഭങ്ങളുടെ ,
ഇഴയുന്ന പുഴുക്കളുടെ,
പെയ്തുതോർന്ന മഴ
ഞെട്ടറ്റുവീണ ഇലകളിലൂടെ
മണ്ണിൽ പാടുന്നതിന്റെ ,
ആരോഹണത്തിൽ
ചിലമ്പിച്ചുപോകുന്ന
കുയിൽ പാടും രാഗത്തിന്റെ ...

ഉള്ളാലെടുത്ത്
ഉയിരാലറിഞ്ഞ് 
വടിവായ് പകർത്തി
ഒറ്റയല്ലെന്ന്
മായാത്തൊരു കുത്തിട്ട്
നിന്റെ പേരെഴുതി
ഒരു തലക്കെട്ട്‌ .

ഞാനിന്ന്
നിന്റെ നെഞ്ചിൽ
പച്ചകുത്തിയ ലിപി
നിനക്ക് വായിക്കാനറിയാം
വെറുതെ കളവു പറയരുത് .