2016, ജൂലൈ 15, വെള്ളിയാഴ്‌ച



കടുത്ത മാരിയിൽ തകർന്ന കൂടിനെ
നിലാവിലക്കൊമ്പിലെടുത്തു വെച്ചിട്ട്
കിഴക്ക് നോക്കുന്നു കിനാക്കുരുന്നുകൾ .
-------------

ഇളകുംദാവണി ഞൊറിയൊതുക്കീട്ട്
ഇരുണ്ട പെണ്ണിന്റെയഴിഞ്ഞ കൂന്തലിൽ
തിരുകിവെയ്ക്കുന്നു താരകൾ, ചന്തിരൻ..!
--------------

മാനത്ത് രാവിലെ
പേറ്റുനോവുംകൊണ്ട്
മുറ്റമടിക്കുന്നു മേഘക്കറുമ്പി .
--------------

കാറ്റിന്റെ തോളേറി
വരിനെല്ലൊടിക്കാൻ
ചിക്കെന്ന് പായുന്നു മഴക്കുറുമ്പൻ.
----------------

കിഴക്കു നീട്ടിയ ചുവന്ന പൊട്ടിനെ
പെരുവിരൽപ്പച്ചത്തണുപ്പിനാൽ തൊട്ട്
വെളുത്ത മൂക്കുത്തി മിനുക്കിവെയ്ക്കുന്നു
നനഞ്ഞ മുറ്റത്തു നിറഞ്ഞ മുക്കുറ്റി ..!
----------------

ആകാശച്ചെരുവിൽ നീളെ
നനമാറാ ചോരച്ചെന്തുണി
നിലയില്ലാതുഴറും ധരയുടെ
കണ്ണീർപ്പുഴ തോർത്തിയതാവാം .
----------------------------------------