2016, ജൂലൈ 29, വെള്ളിയാഴ്‌ച

അദ്ധ്യായാവസാനം

ഒരു വരിയുടെ
പാദസ്പർശം കൊണ്ട്
ഉയിർത്തെഴുന്നേൽക്കുന്നു
ഒരുവൾ

അക്കരെയിക്കരെ
ഉടലുയിരുകൾ വേറിട്ട്
മറ്റൊരുവൾ

നീ
വരികൾ മേയ്ച്ചു നടക്കുന്ന
കൗശലക്കാരനായ ഒരിടയൻ

ഞാൻ
ദിശയേതെന്നറിയാത്ത
കിനാവുകളുടെ കാവൽക്കാരി

കൊണ്ടുപോകണം
ഇന്നലെ പെയ്ത നിലാവിനെ

പുതപ്പിച്ചുറക്കണം
നനഞ്ഞൊരോർമ്മയെ

മടിയിലിരുത്തണം
ഒരു താരകക്കുഞ്ഞിനെ

കഥപറഞ്ഞു കഥപറഞ്ഞ്
വിരൽ വിടുവിച്ച്‌ പായ നിവർത്തണം

ഇളക്കിയെടുക്കണം
സൂര്യകാന്തത്തിന്റെ ഒരു വരി 

ഒരു വിരൽസ്പർശം 
എനിക്ക് വീണ്ടുമെരിഞ്ഞടങ്ങണം .