2016, ജൂലൈ 30, ശനിയാഴ്‌ച

പ്രിയപ്പെട്ട എന്റെ അച്ഛന് ,
ഓർമ്മക്കുറിപ്പ് എഴുതിയില്ല ഇന്ന് ,കവിതയും .
അച്ഛനെ വായിച്ചുകേൾപ്പിക്കാൻ ഒരു കവിത ബഹുമാന്യനായ കവി
ശ്രീ .സച്ചിദാനന്ദൻ മാതൃഭൂമിയിൽ എഴുതിയിരുന്നു .എനിക്കുവേണ്ടി
എന്ന് തോന്നിപ്പിക്കുംവിധം .
ഞാൻ വായിക്കട്ടെ ....

കവിതയുടെ പേര് ' അച്ഛൻ ഇരുന്നിടം '

അച്ഛൻ ഇരുന്നിടത്ത്
പഴയ ചാരുകസേരയിൽ
ഇപ്പോൾ ഒരു പാട് മാത്രമുണ്ട്
വിയർപ്പും ചന്ദനവും മണക്കുന്ന
ഒരു കുഴി .

അച്ഛൻ വായിച്ചിരുന്ന 'എക്സ്പ്രസ് '
പത്രത്തിൻെറ ഒരു തുണ്ട്
ചാരുകസേരയുടെ കാലിൽ
ഒട്ടിപ്പിടിച്ചിരുപ്പുണ്ട്.
ഞാൻ അവിടെ ഇരുന്ന് മുകളിലേക്കു നോക്കി
അച്ഛൻ വായിക്കുന്ന പത്രത്തിന്റെ
പിൻപുറം വായിക്കുമായിരുന്നു.

അച്ഛന്റെ കണ്ണടക്കൂട്
അവിടെത്തന്നെ  ഉണ്ട് ,
അതിലെ കണ്ണട ഇപ്പോൾ
മറ്റൊരു ലോകം കാണുകയാണെങ്കിലും.

പിന്നെ മുഷിഞ്ഞ ഒരു തോർത്ത്
ഷർട്ടിൽ ഇടാറുള്ള
സ്വർണം പൂശിയ കുടുക്ക്
സിംഗപ്പൂരിൽ നിന്ന്
ആരോ കൊണ്ടുവന്നു കൊടുത്ത
ഒരു തോൽപഴ്സ്
അച്ഛൻ മേശ തുറക്കുമ്പോൾ വന്നിരുന്ന
ഏതോ പഴയ കാലത്തിന്റെ മണം
അച്ഛൻ എന്നെ പാടിയുറക്കാറുള്ള,
ഒരു മരത്തെയും പക്ഷിയെയും
കുറിച്ചുള്ള, തമിഴ് താരാട്ടിന്റെ ഈണം.

നാരായണീയത്തിലെ ഒരു ശ്ലോകം
അച്ഛന്റെ ശബ്ദം തേടി അലയുന്നു
രാത്രി അതു നാലു
നെൽകതിരുകളായി മാറുന്നു
മുറ്റം വയലായി പഴുത്തുലയുന്നു .

അച്ഛൻ മാത്രം ഇല്ല,
വെളുപ്പാൻ കാലത്തു വരാറുള്ള
ചില ഇളംതവിട്ടു നിറമുള്ള
സ്വപ്നങ്ങളിൽ ഒഴികെ.

ഞാൻ താമസിയാതെ
അച്ഛനെ കാണും
ആ നെറ്റിയിൽ
എന്റെ നീലിച്ച ചുണ്ടുകൾ കൊണ്ട്
ഒരു ഉമ്മ കൊടുക്കും.  
അച്ഛൻ കേട്ടില്ലേ ? എന്തുതോന്നുന്നു ? 
എന്റെ അച്ഛനെക്കുറിച്ചു തന്നെയല്ലേ കവി എഴുതിയത് ? !!!!!!
അച്ഛൻ പറയുന്നത് ഞാൻ കേൾക്കുന്നു .'' ഞാൻ നിന്നെ പാടിയുറക്കിയിരുന്നില്ലല്ലോ ''
ആ ശ്വാസത്തിന്റെ താളം എനിക്ക് പാട്ടിനേക്കാൾ മധുരമായിരുന്നു .
ആ ചാരുകസേര എനിക്ക് ദൈവമിരുന്നിടം .വീട് എന്റെ സ്വർഗ്ഗവും .
( എന്റെ അച്ഛൻ നക്ഷത്രങ്ങളുടെ കൂട്ടുകാരനായിട്ട് ഇന്നേക്ക് ഏഴ് വർഷം .)