2016, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

ബ്ലാക്ക് & വൈറ്റ്

നടുവൊടിഞ്ഞ 
കോലായിലിരുന്ന്
പല്ലുപോയൊരു
ചാരുകസേര
കാലംതെറ്റി വരുന്ന
മഴയെ
കുടക്കാലുകൊണ്ട്
തൊഴിച്ചു നീക്കുന്നു .

ദെണ്ണത്തിന്
മരുന്നുണ്ടെന്ന്
മേശപ്പുറത്തു
തലകുമ്പിട്ടിരിക്കുന്ന
കേരളപാഠാവലിയിലേയ്ക്ക്
നടുവ് നിവർത്തുന്നു .

മരമിറങ്ങിപ്പോകുന്ന
വെളുത്ത കടലാസ്സിൽ
വിറകൊണ്ട്
നദിയെ വരച്ച്‌
തുഴയില്ലാത്തൊരു തോണി
ഒഴുക്കിവിടുന്നു .

പാകമെത്തും  മുമ്പേ
പറിച്ചുകൊടുക്കുമെന്ന് 
അണ്ണാറക്കണ്ണനെ വിളിച്ച്‌
നിറയെ കായ്ച്ച മാവിനെ നോക്കി
അറിയാത്ത  അക്ഷഹൃദയമന്ത്രം
ഉരുവിടാൻ തുടങ്ങുന്നു .

വിഷം തിന്നു ചീർത്ത
കരി പുരളാത്ത ചുവരിൽ
'അടുക്കളത്തോട്ടമില്ലാത്ത വീട്
വീടല്ലെന്ന് 'പറഞ്ഞ ചന്തുവിനെ
പഴയ നാലാംക്ലാസ്സുകാരന്റെ
ചിത്രകഥാപുസ്തകത്തിൽ നിന്നിറക്കി
ഒട്ടിച്ചു വെയ്ക്കുന്നു .

യന്ത്രപ്പെണ്ണുങ്ങളുടെ
ഗണികാഗൃഹവും
ശരീരസമൃദ്ധിയും കണ്ട് 
വലയിൽ കുടുങ്ങിയ
ഉറക്കച്ചടവുള്ള കണ്ണിനു നേരെ
ഒട്ടൊന്നു കൂനു നിവർത്തി 
വെറ്റിലക്കറ ആഞ്ഞുതുപ്പാൻ
കഴുത്തെവിടെയെന്നു
കാറിനോക്കുന്നു .

ചുവരിൽ തൂങ്ങുന്ന
കറുപ്പും വെളുപ്പും ചിത്രത്തിൽ
ഇടതുവശം ചേർന്ന ചിരി
തുപ്പൽകോളാമ്പി
അടുത്തേക്ക് നീക്കിവെച്ച്‌
കയറിപ്പോകുന്നു .