2016, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

വരിയായവരിയൊക്കെ നീ പൂത്തതെന്ന്

കടലെടുത്ത വരിയെ
തിരകൊണ്ടെടുത്തപോലെ
ഒരു വരിയിൽ പൂവിട്ട്
ഋതുമതിയായ  രാവിനെ
വീണ്ടും പെറ്റ് മുലയൂട്ടണം .

മടക്കിവെച്ച നിലാവിനെ
നൂർത്തു നിവർത്തി വിരിച്ച് 
പാറ്റിയെടുത്ത കാറ്റിനെ
നിറയേ നിറച്ചൊരു 
തലയിണ തുന്നി 
ചാഞ്ഞു ചരിഞ്ഞിരുന്ന് 
വരിയേതുവരിയേതെന്ന്
നിലാവുന്ന ചന്ദ്രന്
ഇന്നലെ കണ്ട കിനാവിന്റെ
മുനമ്പെന്ന് വഴി കാട്ടണം .

രാക്കിളിയുടെ പാട്ടിൽ
മുറിയാതുറങ്ങാൻ
നാളെയൊരു മഴവില്ലിനെ
വരച്ചുകൊടുക്കാമെന്ന്
ആണയിട്ടുറപ്പിച്ച്‌  
നക്ഷത്രക്കുഞ്ഞുങ്ങളെ
താരാട്ടു പാടി കിടത്തണം .

ഒരു വരിയുടെ
വരകൊണ്ടത്രയും
ചോന്നതെങ്ങനെയെന്ന് 
തുടിക്കുന്നുണ്ട്
ഉള്ളകത്തിരുന്നൊരുവൾ .

നിറയെ പൂത്തുമലർന്ന
നിശാഗന്ധിയിൽ നിന്ന് 
ആ വരി കുടഞ്ഞെടുക്കണം
കടലെന്ന്
കരയെന്ന്
ആകാശമെന്ന്
നിവർന്നുകിടക്കുന്ന വരി..!