2016, ജൂലൈ 20, ബുധനാഴ്‌ച

പച്ചത്തുന്നൽ ...

ഇന്നലെപ്പാട്ട്
കളഞ്ഞുപോയെന്ന്
കിളിമരച്ചില്ലയെ
ഊയലാട്ടം പഠിപ്പിക്കുന്നു
കുഞ്ഞു കുരുവിപ്പെണ്ണ്
ഇത്രേം ചുവന്നിട്ടോയെന്ന്
തലയുംകുത്തി നിന്ന്
കാണാപ്പുറം തിരയുന്നു
ചിരിയെ പാതി വിരിയിച്ച്
ചെമ്പരത്തിപ്പൂക്കൾ
കുശലം പറഞ്ഞ്
വരിതെറ്റിച്ച്‌
ഞങ്ങൾ കണ്ടില്ലേയെന്ന്
നിവർത്തിയിട്ട മുറ്റത്ത് 
വെടിപ്പായി നേർവരയിടുന്നു 
ഉറുമ്പിൻ പറ്റം
കരിയില ചിക്കിനോക്കി
അവിടേമിവിടേം തിരയാൻ
തുള്ളിയോടി വരുന്നു
കാറ്റൊരുത്തി
ഞാനെടുത്തു വെച്ചിട്ടുണ്ടെന്ന്
ചേമ്പിലയിലിരുന്ന്
ഇത്തിരിപ്പോന്നൊരു
ഭൂമിയെന്നുരുണ്ടുലഞ്ഞ്
കുസൃതിക്കാരി മഴത്തുള്ളി .
 
പടംവര നിർത്തി
ചൂലൊതുങ്ങിയില്ലേയെന്ന്
കുത്തരിത്തിളമണമുണ്ട്
എരിവും പുളിയും നനയാൻ
അക്ഷമപ്പെട്ട്
ഇളകിനോക്കുന്നുണ്ട്  
അകത്തൊരു അരകല്ലും കുഞ്ഞും.

വെയിലിന്റെ
പീലിയൊന്നിളക്കിയെടുക്കണം
കൈനീട്ടിപ്പിടിച്ച് വെള്ള കാട്ടാൻ
വരിയിൽ  നിർത്തേണ്ടതുണ്ടിവരെ
സന്ധ്യയെ കൂട്ടി വന്നാൽ മതിയെന്ന്
ചട്ടംകെട്ടി വിടണം 
തിരിഞ്ഞു നോക്കാതെ നടന്നോളാൻ
ഇന്നും ഓർമ്മപ്പെടുത്തണം
ഹാ !  ശ്രീകരങ്ങൾ .