2016, മാർച്ച് 20, ഞായറാഴ്‌ച

ശമനതാളം

മരിച്ചില്ലെന്ന്
താളം തെറ്റിയ
ശ്വാസവേഗങ്ങൾ .

ചവിട്ടുന്നിടത്തൊക്കെ
പച്ചച്ചോരയെന്ന്
മുറ തെറ്റിക്കാത്ത കാലുകൾ .

തൂങ്ങിയാടുന്ന സ്വപ്നങ്ങളുടെ
മഹാരോദനത്തിൽ
നിശ്ചലമായിപ്പോകുന്ന ഇലകൾ .

നാലുകാലുള്ള ദൈവങ്ങളുടെ
കൊടുംപ്രീതിക്കായ്
ഇരുകാലികളുടെ കഴുത്തറുത്ത് കുരുതി .

മൂർച്ച കൂട്ടുന്ന വാളുകളുടെ
അടങ്ങാത്ത ദാഹത്തിൽ
വിറങ്ങലിക്കുന്ന മതമില്ലാത്ത മണ്ണ് .

വെളുത്ത പ്രാവെന്ന് കുറുകി
തളർന്നുറങ്ങിപ്പോകുന്ന
കടുത്തു കറുത്ത രാത്രികൾ .

എവിടെയൊരു മനുഷ്യനെന്ന് 
മക്കളിൽ  ഉരുകിയുരുകി 
വാർന്നൊലിച്ചുപോയ നെഞ്ചകം .

ഒസ്യത്തിലെഴുതി വെയ്ക്കാൻ
ഒരൊറ്റ വാക്കു പോലുമില്ലെന്ന്
തലവാചകത്തിൽ ഒഴുകിപ്പടർന്ന്
ഏകാന്തതയെ ആവോളം പ്രണയിച്ച്
മരണത്തിന്റെ ഒറ്റമുറി വീട്ടിൽ
ഞാനിതാ സ്വയം വിശുദ്ധയാക്കപ്പെടുന്നു .