2016, മാർച്ച് 16, ബുധനാഴ്‌ച

വിരുന്നുകാരി

ജനലരികത്ത്
നിറഞ്ഞുകത്തുന്ന
ശരറാന്തലുമൊത്തിരുന്ന്
മഴ കണ്ടിരിക്കെ
'ഞാനിവിടെയുണ്ടെന്ന്
പിൻകഴുത്തിൽ പതിയെ
തൊട്ടുവിളിച്ച്
കറുകറേയൊരുത്തി.

കളിപറഞ്ഞിരിക്കാൻ 
ഒരു തരി വെട്ടമില്ലെന്ന്
പേടി തോന്നിയാൽ
ഒളിച്ചിരിക്കാനിടമില്ലെന്ന്
കണ്ണ് നനയ്ക്കുന്നു
വലംകൈ അമർത്തിപ്പിടിച്ച്
പെണ്ണെ ,
കരയുരുതെന്ന്
ഞാനാ പുതുമഴ ചൂണ്ടുന്നു .

മുങ്ങിക്കുളിച്ചീറൻ മാറാൻ
ഒരു പുഴയുണ്ടോയെന്ന്
മുറിയാകെ നിവർത്തിയിടുന്നു
കാണാതായ കിനാക്കൾ
ഒളിച്ചിരിപ്പുണ്ടോയെന്ന്
തലയിണ പരതുന്നു
കുരുത്തംകെട്ട നക്ഷത്രങ്ങളെ
അലമാര നീക്കി നോക്കുന്നു
നനുനനുത്ത വിരലുകൾകൊണ്ട്
എന്റെ മുഖമാകെ തൊട്ടുതൊട്ട്
മുറിച്ചു മാറ്റപ്പെട്ട മരങ്ങളും
നുള്ളിയെറിയപ്പെട്ട മലകളും
തിരഞ്ഞു തളരുന്നു .

പാകമാകാതെ കരിഞ്ഞ
ഇലകളിൽ കണ്ണീർ നനച്ച്
സാരിത്തലപ്പ് നേരെയാക്കി
പകലിനൊരുങ്ങാൻ 
പൊന്നും ഉടയാടകളും
ഒരുക്കേണ്ടതുണ്ടെന്ന്
ധൃതിയിൽ നടന്ന്
അവളെന്റെ മുറ്റം കടക്കുന്നു .

വിരലടയാളങ്ങളെണ്ണിയെണ്ണി
പുതുമഴയുടെ മണമുഴിഞ്ഞ്
പണ്ടു പുതച്ചൊരാലിംഗനത്തിന്റെ
പച്ചയായൊരോർമ്മയിൽ
ഞാനും 
എന്നെക്കാക്കുന്നൊരീ
ഇത്തിരി വെളിച്ചവും ..!