2016, ഡിസംബർ 7, ബുധനാഴ്‌ച

ഉയിർപാകം

പച്ചപ്പിൽ
ഉണങ്ങാനിട്ടിരിക്കുന്നു 
നീ തുടച്ച്
ഞാൻ നനഞ്ഞ
വെളുത്ത തൂവാല

ശ്വാസത്തിന്റെ
വെയിലിലുണക്കി
സ്വപ്നമെന്ന് 
കോരിയെടുത്ത്
പത്തായത്തിലുറക്കണം

മഞ്ഞുണ്ട്
കിളിയുണ്ട്
ചില്ലയുണ്ടെന്ന്
പറഞ്ഞുപതിഞ്ഞത്
പാടിയുണർത്തണം 

നീ നീയെന്നുരുവിട്ട്
പാകംവന്ന
നാവുകൊണ്ട് 
ഉപ്പെന്നു തൊട്ട്
കടലെന്നു രുചിക്കണം

ആദ്യം വരച്ചത്
മണ്ണെന്ന്
വിണ്ണെന്ന്
അല്ല കടലെന്ന്
എന്നാലാരാരെയെന്ന്
വീണ്ടും വീണ്ടും
വിചാരപ്പെട്ട്
പടിഞ്ഞാറ് കോരി
തൂവാല ചുവപ്പിക്കണം .