2016, ഏപ്രിൽ 12, ചൊവ്വാഴ്ച

നിഴൽ ചിത്രകൻ

നിഴൽ മെടഞ്ഞെടുത്ത് 
ഊഞ്ഞാലയിടുന്നു
പുഴയിലേയ്ക്കിന്നുമിവൻ .

തല നനയ്ക്കാൻ
ഒരിറ്റു വെള്ളമെന്ന്
തുള്ളിപ്പോകും
മേഘപ്പെണ്ണുങ്ങളോടിരന്ന്
നന്നേ മെലിഞ്ഞുപോയവൻ .

കഥ കേട്ടെന്നെയും കേട്ട് 
ചാഞ്ഞിരിക്കാനുടൽ തന്ന്
അക്കരെ മേഞ്ഞുനിറഞ്ഞ്
നീട്ടിവിളിക്കുന്നൊരു 
പൂവാലിപ്പശുവിനെ നോക്കി
നേരം വൈകീയെന്ന്
പോക്കുവെയിൽ ചൂണ്ടിയവൻ .

കുറുകിയ നെഞ്ചകമാകെ
ഇന്നലെ പൂത്തൊരു കടവിനെ
നിഴൽകുത്തി തിരഞ്ഞു തിരഞ്ഞ് 
നന്നേ കൂനിപ്പോയവൻ .

കോറിപ്പോയ വരയിലടർന്നും
വിരലാഴ്ത്തി കരയെ കാത്തും 
ആർക്കോ മധുരം ചുമക്കുമിവനെ
മരമെന്ന് വിളിക്കുന്നതെങ്ങനെ .

ഇവനെ ചേർന്നിരിക്കുമ്പോൾ
എന്തൊരു തണുപ്പാണ് ,അകവും പുറവും .!