2016 ഒക്‌ടോബർ 19, ബുധനാഴ്‌ച

ചൂണ്ട്

പറ്റിക്കിടക്കുന്നവർക്ക്
കരുണയോടെ 
നാളെയെന്നവധി കൊടുത്ത്
ദൂരെ മാറിനിന്ന്
അടിച്ചുവാരിയിട്ട മുറ്റത്തേയ്ക്ക്
കണ്ണോടിക്കുമ്പോൾ
മണ്ണിന്റെ മാറിലെ
വിരൽപ്പാടുകൾക്ക്
കാൻവാസിൽ പകർത്തുന്ന
വരകളേക്കാൾ മനോഹാരിത ..!

ചന്ദ്രനെ വട്ടമിടാൻ
പഠിപ്പിക്കുന്നവളുടെ
തെളിവാർന്ന തണുപ്പിൽ
അടിമുടി നനയുമ്പോൾ
ഒരു നീരരുവി
ഉറവയെടുക്കുന്നതു പോലെ .!

അരിമണികൾ  ചുവടുവെച്ച്
മൺകലത്തിൽ തിളയാടുംനേരം
വിറകിനൊപ്പം ചുവന്ന്
ഒരു പഴമ്പാട്ട്
മൂളിനോക്കാൻ മോഹം ..!

അമ്മിയും കുഞ്ഞും
ഒരുമയായ്  രുചി കൂട്ടുമ്പോൾ 
പാളക്കീർ തേയുന്ന വിരലിൽ
തിളയ്ക്കുന്ന അവിയലിന്റെ
കൊതിയൂറുന്ന മണം ..!

മല കയറാതെ
സ്വർഗം കാണുകയാണ്
ജനാല മലർക്കെ തുറന്നിട്ട്
ഞാനുമെന്റെ മൺകുടിലും .

പെണ്ണെ ,
വൈഡൂര്യത്തിന്റെ ചന്തമാണ്‌
കസ്തൂരിയുടെ ഗന്ധമാണ്
മണ്ണിലേയ്ക്കൂർന്നു വീണ്
കതിരിടാനൊരുങ്ങുന്ന
ഓരോ വിയർപ്പുതുള്ളിക്കും .