2016, ഒക്‌ടോബർ 31, തിങ്കളാഴ്‌ച



മലയുടെ മടിത്തട്ടിലേയ്ക്ക്
ചാഞ്ഞുറങ്ങാനൊരുങ്ങുന്ന സൂര്യൻ

നിഴൽ പൂത്തുമലർന്ന വഴിയിൽ
കൂടെ വരാം ,കൂടെ ചിരിക്കാമോയെന്ന്
കടും നിറത്തിലുലയുന്ന നാലുമണിപ്പൂക്കൾ .

നിന്നിലെന്നെയോ എന്നിൽ നിന്നെയോ
വരച്ചതെന്ന് ചേർന്നിരുന്നു മേയുന്ന കറുപ്പും വെളുപ്പും
നിറങ്ങളിൽ പുള്ളികളുള്ള സുന്ദരിപ്പശുവും കിടാവും

വാർത്തകളും വർത്തമാനങ്ങളുമായി , ഉള്ളിൽ പടർന്നുപിടിക്കുന്ന
പകലിന്റെ ചുവന്ന കറകൾ മായ്ച്ചു കളയാൻ ആവുന്നില്ലേയെന്ന്
രഹസ്യമായി ചോദിക്കുന്ന കാറ്റ് .

നിറഞ്ഞു കളിക്കുന്ന കുട്ടികൾക്കൊപ്പം പൊടി പറത്താനാവാതെ
ചമഞ്ഞു കിടക്കുന്ന മുറ്റങ്ങളുടെ മുന്നിലൂടെ നടന്നുകൊണ്ട് ഞാനെന്ത്
പറയാൻ ................
കുട്ടികളോട് ചോദിക്കാമെന്ന് വെച്ചാൽ ,
പുഴകളെ കൊന്നുതിന്നിട്ട് 'പുഴയുടെ പാട്ട് കേൾക്കുന്നുണ്ടോ കുട്ട്യേ ?'
എന്ന് ചോദിക്കുന്നതു പോലെ നിരർത്ഥകം .