2016, ജനുവരി 29, വെള്ളിയാഴ്‌ച

പുഴയെഴുത്ത്

ആഴങ്ങളിലെവിടെയോ
മേഘക്കാർ
കനംവെയ്ക്കാൻ തുടങ്ങുന്നു .

വരവരികൾ മാഞ്ഞുപോയ
കടലാസ്സിൻ ചതുരത്താൽ
അളവഴകൊത്തൊരു തോണി .

തണുവ് പുതച്ച വരാന്ത നനച്ച്
നിറഞ്ഞൊഴുകുമൊരു  പുഴയായ്
മണൽവിരി  മൂടിയ മുറ്റം .

കട്ടുറുമ്പിൻ കുഞ്ഞുങ്ങളെ
കരിയിലത്തുഞ്ചത്താലെടുത്ത്
വള്ളത്തിലിരുത്തി പതിയെ ഒരുന്ത് .

നോക്കി നോക്കിയിരിക്കേ
ആളെയിരുത്തി മറഞ്ഞുപോകുന്നു
പുഴ നീന്തിയൊരു കടത്തുവള്ളം ..!

അക്കരെ നിന്നൊരാൾ
ഞാനല്ലേ നീയെന്ന്
ചൂളമിടുന്നുണ്ടോന്നു കാതുകൂർപ്പിക്കണം .

കുന്നിൻ ചെരുവിൽ കാണാമെന്ന്
വെറുതെ പറയുന്നതു കേട്ട്
വെറുതെ മോഹിച്ചിരിക്കണം .

പറത്തിവിടുന്ന കിളിയെ
ആരും കാണാതെയറിയാതെ
ചുണ്ടിനുള്ളിലൊളിപ്പിച്ചുവെയ്ക്കണം .

ഇന്നലെയ്ക്ക് ദാവണി ഞൊറിയുമ്പോൾ
ഇന്നത്തെ ഏകാന്തതയ്ക്കെന്തൊരു ചന്തം ...!