2016, സെപ്റ്റംബർ 22, വ്യാഴാഴ്‌ച


നമ്മൾ ചുരം കയറാൻ തുടങ്ങുന്നു .കൂടെ കൊണ്ടുപോന്ന കവിതയുടെ പെട്ടകം
നമ്മെ വഹിച്ചുവന്ന വാഹനത്തിൽ ഉപേക്ഷിക്കാം .ഒറ്റ ദിവസംകൊണ്ട് നീ
എനിക്കൊപ്പം വളർന്നിരിക്കുന്നു .ആദ്യമായി ഞാൻ ചുരം കയറിയപ്പോൾ
കണ്ണമ്മാ ,നീ ഒരുങ്ങുകയായിരുന്നു എന്റെ ഗർഭപാത്രത്തിൽ മുളപൊട്ടാൻ .

അടിവാരത്ത് ,ഞാനന്ന് കണ്ട കുട്ടിയെ നമ്മുടെ വാഹനം ഏൽപ്പിക്കാം
കവിതയുടെ പെട്ടകം ഇനി അവനുള്ളതാണ് .ഓരോ ഹെയർപിൻ വളവുകളിലും
അൽപനേരം നിന്ന് ' ഇതാണ് ,നീ തേടിയലഞ്ഞിടം 'എന്നെന്നോട് മന്ത്രിച്ചവളെ
നോക്കി നിൽക്കണം . ഓരോ തരി മണ്ണും ഓരോ തളിരിലയും പറയുന്നു 'ഇതാണ് ,
ഇതാണ് നിന്റെ ഭൂമിക' .ഇത്രയും നനച്ചിട്ടില്ല ഒരു മഴയും . ഞാൻ ഞാനെന്ന്
തൊട്ടുവിളിച്ചിട്ടില്ല . ഇത്രമേലിത്രമേൽ അടക്കിപ്പിടിച്ചിട്ടുമില്ല........
വരൂ , നമുക്ക് നടന്നു തുടങ്ങാം .

ഇപ്പോൾ നമ്മൾ നിൽക്കുന്നത് ഒമ്പതാമത്തെ വളവിൽ .അല്ല സ്വർഗത്തിൽ ...
നോക്കൂ , പ്രകൃതി എത്ര സുന്ദരിയാണ് .ഈ പച്ചയല്ലേ അവൾക്കേറ്റം ഇണങ്ങുക .

എന്റെ കൂട്ടിലെത്താൻ ഇനിയുമേറെ നടക്കണം .ദേ , നോക്ക് ചങ്ങലയണിഞ്ഞ
ഒരു മരം കാണുന്നില്ലേ ,കെടാതെ കത്തുന്ന വിളക്കും .ഇതാണ് കരിന്തണ്ടൻ
ഉറങ്ങുന്നിടം. കുറച്ചുനേരം നമുക്കിവിടെ നിൽക്കാം .

നീ ആ പാറ കാണുന്നുണ്ടോ എന്നോ മയിലുകൾ ആടിയിരുന്നിടം.പച്ചപ്പ് കണ്ടുകണ്ട്
ഓരം ചേർന്ന് നടക്കൂ .അസ്തമയമടുക്കുമ്പോൾ വാഹനങ്ങൾക്ക് വേഗത കൂടുതലാണ് .

നാഗമരത്തിൽ ഇപ്പോൾ കുഞ്ഞു കുരുവികൾ കൂടണഞ്ഞിരിക്കുന്നു .എന്തൊരു
തണുപ്പാണല്ലേ .നമ്മൾ വരുമെന്നറിഞ്ഞിട്ടാവാം ആരോ വാതിൽ തുറന്നിട്ടിരിക്കുന്നു.
ഇതാണ് ഇനി നിന്റെയും കൂട് .നാളെ മുതൽ നമ്മുടെ ശ്വാസത്തിന്റെ താളംകേട്ട്
പൂക്കളുണരും .ചുരംകയറി വരുന്ന ഓരോ മഴയുടെ ഭാവങ്ങളിലും നമുക്ക് നനയണം .
മഞ്ഞ് പൊഴിഞ്ഞു വീഴുമ്പോൾ കരിയിലകൾക്കൊപ്പം താളമിടണം.കിളിപ്പേച്ച് 
പഠിക്കണം .മലമുഴക്കിയുടെ പാട്ടുകേട്ട് , ഇവൾക്കെന്താ 'അമ്മ തേനും വയമ്പും കൊടുക്കാതിരുന്നതെന്ന് തമ്മിൽ തമ്മിൽ ചോദിക്കണം .പൂക്കൾ നുള്ളിയെറിഞ്ഞ്
രസിക്കാനെത്തുന്ന വികൃതികളോട് അവർക്കു നോവുമെന്ന് പറഞ്ഞുകൊടുക്കണം.
ഇതാ തൊട്ടെന്ന് ഓടിമറയുന്ന കാറ്റിനോട് നമ്മളിനി ചുരമിറങ്ങുന്നില്ലെന്ന് പറയാം .

നീയിപ്പോൾ അറിഞ്ഞുതുടങ്ങിയിട്ടുണ്ടാവും പ്രകൃതിയും പ്രണയവും രണ്ടല്ലെന്ന് .
അവളിലുണർന്ന് , അവളെയെറിഞ്ഞ് , അവളിലണയാൻ നിന്റെയുള്ളിലും ഒരു
തിരി ആരോ കത്തിച്ചുവെയ്ക്കുന്നുണ്ടാവും .

നീ കണ്ടിട്ടുണ്ടോ ,
പൂക്കാത്ത കാട്ടുമരത്തിൽ മിന്നാമിനുങ്ങുകൾ നിറയെ പൂക്കളായ്  വിരിഞ്ഞിറങ്ങുന്നത് ?
വിളക്കുകൾ കെടുത്തിവെച്ച് , വരൂ ...
ഞാനീ ജനാലകൾ തുറന്നിടട്ടെ ..............