2011, മാർച്ച് 20, ഞായറാഴ്‌ച

' ആങ്ങള '


എനിക്കൊരു ആങ്ങളയുണ്ട് ...
പാതി കടിച്ചുപൊട്ടിച്ച നാരങ്ങാ മിഠായി
ഉള്ളം കൈയില്‍ കനിവോടെ വച്ചു തന്നവന്‍ .
മൂവാണ്ടന്‍മാവിന്റെ കൊമ്പിലിരുന്നു മാമ്പഴം തിന്ന് ,
കൊതിപൂണ്ട എന്നെ ഒളികണ്ണിട്ടു ഊറിച്ചിരിച്ചവന്‍ .
നാമം ചൊല്ലുമ്പോള്‍ മുടിയിഴ പിടിച്ചുവലിച്ച്
എന്നെ നോവിച്ച്‌ ,കുരുത്തക്കേട്‌ കാട്ടി രസിച്ചവന്‍ .
ഇരുട്ടിലേയ്ക്കിറങ്ങാന്‍ എന്റെ  ചൂണ്ടുവിരല്‍
മുറുകെ പിടിച്ചു നടന്ന് പേടിയകറ്റിയവന്‍ .
സൈക്കിള്‍ സവാരി ആണിന് പറഞ്ഞിട്ടുള്ളതെന്ന്
പഠിപ്പിക്കാന്‍ എന്നെ തള്ളിയിട്ട് മുട്ട് മുറിച്ചവന്‍ .
പുസ്തകം മടക്കി , എന്റെ  കുസൃതികള്‍ പറഞ്ഞുകേള്‍പ്പിച്ച്‌
അച്ഛന്റെ  നാട്യം ദേഷ്യമെന്നു ധരിച്ച് ജയം പറഞ്ഞവന്‍ .
മേശമേലുറങ്ങുന്ന ചൂരല്‍ അച്ഛന്റെ  കൈയിലുണരുമ്പോള്‍
മുത്തശ്ശിയെ കെട്ടിപ്പിടിച്ച് അഭയമിരന്നവന്‍ .
വെയിലത്തിട്ട , പുഴുങ്ങിയ നെല്ലിന്‌ കാവലിരിക്കുമ്പോള്‍
വിരസതയകറ്റാന്‍ കഥകള്‍ വായിച്ച് കൂട്ടിരുന്നവന്‍ .
വായിച്ചും എഴുതിയും പറഞ്ഞും അക്ഷരങ്ങളെ
വരുതിയിലാക്കി അഭിമാനം കൊണ്ടവന്‍ .
എന്റെ  നെഞ്ചിലേയ്ക്ക് വഷളന്‍ നോട്ടമെറിഞ്ഞവനെ
പൊടിമീശ തടവി ഉഗ്രനോട്ടമെറിഞ്ഞു കൊന്നവന്‍ .
വഴികളിലെ മുള്ളുകള്‍  വേദനിക്കാതെ എടുത്തു മാറ്റാന്‍
വാക്കായ് , നിഴലായ് എപ്പോഴും കൂട്ടിനു വന്നവന്‍ .
പുതിയ വീട്ടിലേയ്ക്ക്  അണിഞ്ഞൊരുങ്ങിപ്പോകാന്‍
പട്ടുചേല വാങ്ങിത്തന്ന് , എന്നെ കരയിച്ചവന്‍ .
എന്റെ  കുഞ്ഞിനെ നെഞ്ചില്‍ ചേര്‍ത്തുകിടത്തി
ഹൃദയത്തിന്റെ  താളം പകര്‍ന്നു നല്‍കിയവന്‍ .
കാലത്തിന്റെ പുതിയ തൂവലുകളിലേയ്ക്ക് പടര്‍ത്താന്‍
സ്നേഹത്തിന്റെ  ചായം മതിയാവോളം തന്നവന്‍ .
രണ്ടു ദേശങ്ങളിലിരുന്ന് ഒരേ ആകാശം നോക്കി
ബാല്യം കണ്ട നക്ഷത്രലോകം കാണുകയാണ് ഞങ്ങള്‍ .

***