2015, ഏപ്രിൽ 22, ബുധനാഴ്‌ച

ചുരമിറങ്ങി അവൾ  വന്നു .
അതേ ദിവസം ,അതേ സമയം ,
അതേ ചമയങ്ങളോടെ .!
ഒരു പൂർണ്ണസംവത്സരം .
വാതിലും ജനാലകളും തുറന്നിട്ടിരുന്നു .
വരുമെന്ന് ഒരു നൂറുവട്ടം ഉറപ്പിച്ചിരുന്നു .
കൊന്നമരത്തെ ഇക്കിളിയിട്ട്,പൊഴിഞ്ഞുവീണ
ചിരികളെ വിരലുകൾ കൊണ്ടുഴിഞ്ഞ്
അവൾ മെല്ലെ കോലായയിലേയ്ക്ക് കടക്കുന്നു .
കൈത്തണ്ട തലോടി ,കാണുന്നതൊരു
സ്വപ്നമല്ലെന്ന് ഞാനെന്നെ അറിയിക്കുന്നു .
എന്റെ കാൽവിരലുകൾ നനയുന്നു .
എന്നെ വായിക്കാനും അവളെ കേൾക്കാനും
ലിപികളില്ലാത്ത ഭാഷ മതിയാവുമെന്ന് 
പരസ്പരം ആവർത്തിക്കുന്നു .

പ്രകൃതിയും പ്രണയവും നീയും ഞാനുമാണെന്ന് ......
ഭൂമിയുടെ മടിത്തട്ടിലേയ്ക്ക്  ചെവികൊടുത്തിരുന്ന് , മണ്ണിനെ
പുണർന്നുകിടക്കുന്ന കരിയിലകളിൽ മഞ്ഞുത്തുള്ളികൾ
മീട്ടുന്നതാണ് ഞാൻ കേട്ടതിൽവെച്ച് ഏറ്റവും ഹൃദയഹാരിയായ
ഉണർത്തുപാട്ടെന്ന് ......... നിന്റെ വിരൽത്തുമ്പ് മോഹിച്ച്
എന്റെ കുടിലിന്റെ ഭിത്തികളിൽ ഒരു ചുവന്ന കല്ലുകൊണ്ട്
ഞാനെഴുതി നിറയ്ക്കുന്നു .
----------------------------------