2015, ഏപ്രിൽ 20, തിങ്കളാഴ്‌ച

' പകുത്തെടുക്കുന്നത് '

ഒഴുകാനാവാതെ
മരവിച്ചുകിടക്കുന്ന
പുഴ .

കാഴ്ചയെ
പിറകേവിളിച്ച്
കാൽനഖം കൊണ്ട്
ഇളകിച്ചിരിക്കുന്ന
ഒരു കൽച്ചീന്ത് .

പൊതിഞ്ഞുപിടിച്ച്‌
പടവുകളെണ്ണാൻ മറന്ന്  
ഊർന്നുപോയൊരു
പാദസരം കിലുങ്ങാൻ
കാത്തുനില്പ് .

കാണെക്കാണെ
ആ കൽച്ചീന്ത്
പെറ്റിക്കോട്ടിലിരുന്ന്
ഒരുരുളൻ കല്ലായി
രൂപാന്തരപ്പെടുന്നു .

നനയാത്ത
ആദ്യപടവിലിരുന്ന്
മൂന്നു വിരലുകളൊന്നാക്കി
ഞാനാ കല്ലുകൊണ്ട്
പുഴയെ ഉണർത്തുന്നു .

ആകാശത്തിന്റെ പൊട്ടെടുത്ത്
അവൾ വട്ടമിട്ടു കളിക്കുന്നു
ആ നുണക്കുഴികളിൽ
മുങ്ങാങ്കുഴിയിട്ട് ,
ഒരു വട്ടം കൂടി
വരച്ച് , ഞാനും ...!
---------------------------