2015, മാർച്ച് 28, ശനിയാഴ്‌ച

എന്റേതെന്റേതെന്ന് ....



 'ദേ , നോക്ക്
 ചുവരിൽ നീ നട്ട ചെടി
പൂവിട്ടിരിക്കുന്നു
എന്തൊരു ചേല് .'
ഒരു ഞൊടിയിടകൊണ്ട്
ഇരുട്ടിൽ തലയനക്കി
ഉത്തരം പറയുന്ന
ഒരു കുഞ്ഞായി
ചുവരിൽ നിന്ന് ചുവരിലേയ്ക്ക്
ഞാൻ നടന്നുകയറുന്നു .

ആകാശത്തിന്റെ നെറ്റിയിലെ
കടുംചുവപ്പു പൊട്ട്
ഊയലാടുന്ന മഞ്ഞക്കിളി
പച്ച മേയുന്ന കാലികൾ
മഴവില്ലിൽ നിന്ന്
ഊർന്നുവീഴുന്ന കുപ്പിവളകൾ .

മൂന്നാം നിലയിലെ
പാതിയടച്ച  ജനാലയ്ക്കരികിൽ
പട്ടം പറത്തി നില്ക്കുന്നു
ഒരു പെണ്‍കുട്ടി.
നോക്കിനില്ക്കെ 
നൂലുപിടിക്കുന്ന വിരലുകൾ
എന്റേതായി മാറുന്നു
ആകാശത്തെ കീറിമുറിച്ച്
പൂക്കാത്തമരത്തിൽ 
പൂവായി നിറയുന്ന  പട്ടം
അങ്ങു ദൂരെ ഒരു മല
കാട്  കണ്ടുകണ്ട്
ഒഴുകിയിറങ്ങി പരക്കുന്ന പുഴ .

മുകളിലേയ്ക്കൊഴുകിയെത്തിയ
പുഴയിൽ കാൽ നനച്ച്
ആറ്റുവഞ്ഞിയുടെ  മൊട്ടു പറിച്ച് 
പുഴക്കരയിൽ നിന്നുകൊണ്ട്
ഞാനൊരു ശലഭത്തിന്റെ
ചിറകു വരയ്ക്കാൻ തുടങ്ങുന്നു ..!
-----------------------------