2015, മാർച്ച് 2, തിങ്കളാഴ്‌ച

ഓർമ്മക്കുറിപ്പിൽ നിന്നെ അടയാളപ്പെടുത്തുന്നതെങ്ങനെ ...


നീട്ടിവിളിക്ക്
എന്നും അച്ഛന്റെ ഉയരം 
ആകാശത്തിന്റെ പരപ്പ്
കൈവെള്ള നിറയുന്ന
ചോറുരുളയുടെ സ്വാദ് .

പെറ്റിക്കോട്ടിലിരുന്ന്
കുലുങ്ങിച്ചിരിക്കുന്ന
കുന്നിമണികളിൽ

ഊഞ്ഞാലിടുന്ന
വരിക്കപ്ലാവിന്റെ ചുവട്ടിൽ
മണ്ണപ്പം ചുട്ടുകൂട്ടുന്ന 
ചിരട്ടകളുടെ കലപിലകളിൽ

മുറ്റം നിറഞ്ഞ് ,ഗോലി കളിക്കുന്ന
ആണ്‍കുട്ടികളുടെ
കൂട്ടിമുട്ടുന്ന നോട്ടങ്ങളിൽ

താഴത്തുവീട്ടിലെ
തത്തമ്മപ്പെണ്ണിൻറെ 
ചിറകടിയൊച്ചയിൽ

ഒപ്പമെത്താൻ പിറകേയോടുന്ന
പൈക്കിടാവിന്റെ ചുണ്ടിലെ
പാൽപ്പതയിൽ

നിവർത്തിവെച്ച
പുസ്തകത്തിനു  മീതെ
ഉറക്കം തൂങ്ങിച്ചുവന്ന്
വെളിച്ചത്തിലേയ്ക്ക് മിഴിക്കുന്ന
പേടിച്ചരണ്ട കണ്ണുകളിൽ ...

ഒരുണർത്തുപാട്ടുപൊലെ
നീണ്ടു നീണ്ടു പരന്നിരുന്ന
സുഖദമായ ഒരാവൃത്തി .

ഒരുവട്ടം കൂടി
ഒരു  വട്ടംകൂടി
എന്നെ കേൾക്കാൻ കൊതിച്ച്
വാതിലിനപ്പുറം മറഞ്ഞുനിന്ന്
നീയും ................!
-----------------------------