2015, മാർച്ച് 22, ഞായറാഴ്‌ച

' അനാമിക '

തിരക്കിനിടയിൽപ്പെട്ട്
ശ്വാസംമുട്ടി മരിച്ച
ശരീരത്തിലാണ്
അവസാനമായി
ഞാനവളെക്കണ്ടത് .

നെഞ്ചിനു മുകളിൽ
നെടുകെയും കുറുകെയും
തെളിഞ്ഞു കാണുന്ന,
മണ്ണിന്റെ നിറത്തിലുള്ള 
ബൂട്ട്സിന്റെ വരകൾ .

തലമുടിയിൽനിന്നു
തെറിച്ചു വീണ്
ബാഷ്പമാകാൻ മറന്ന്
മണ്ണിനു മീതെ
തിളങ്ങുന്ന മഞ്ഞുതുള്ളികൾ .

നെറ്റിയിൽ പരന്നൊഴുകി
നിരാകാരയായി
നിറമറ്റുപോയൊരു
സിന്ദൂരപ്പൊട്ട് .

ചുണ്ടിനിടയിൽ
ഞെരിഞ്ഞമർന്ന്
അകാലമൃത്യു  വരിച്ച
ഏതോ ഒരു വാക്ക് .

ഇനിയുമിനിയും
കാണാൻ മോഹിച്ച് ,
ഉറങ്ങിയ കൃഷ്ണമണികൾക്കു മീതെ
ഉണർന്നിരിക്കുന്ന കണ്‍പോളകൾ .

മൂക്കിനൊരു വശത്തായി
ചോര , വരച്ചു പഠിച്ച
വട്ടമെത്താത്ത
ഒരു കുഞ്ഞു പൊട്ട് .

മണ്ണിൽപ്പുതഞ്ഞ് ,
നിറങ്ങൾ വാരിയുടുത്തും
അഴിച്ചുവെച്ചും
ഉന്മാദത്തിലേയ്ക്കൂളിയിടുന്ന
ആകാശത്തെ
അടയാളപ്പെടുത്തിയ
വിരലുകൾ .

തിരക്കൊഴിഞ്ഞ
ഈ വീഥിയുടെ അറ്റത്തുനിന്ന്
അവളുടെ ആകാശത്തിന്
ശേഷക്രിയ ചെയ്ത്
ഞാനിറങ്ങുന്നു ,
വായിച്ചുതീരാത്ത
നാനാർത്ഥങ്ങളിലേയ്ക്ക് .
-----------------------------