2022, ഫെബ്രുവരി 9, ബുധനാഴ്‌ച


നിലാ
*
പുറത്ത് 
രാക്കിളിയുടെ പാട്ട്.
പതിയെ
ആടിയാടി അലസമായ് 
നിൽക്കുന്നു 
ഒറ്റപ്പാളിയുള്ള വാതിൽ.
അകത്ത് 
പടരുന്ന വെളിച്ചം.
ഒരീയാംപാറ്റച്ചിറകോ, 
സർക്കസുകാരന്റെ 
മെയ് വഴക്കത്തോടെയത്  
ചുമലിലേറ്റാൻ
ഒരുറുമ്പോ....   
ഇല്ല,
അടയാളമൊന്നുമില്ല.
പട്ടുപാവാടഞൊറികളിൽ
ഇരുട്ട് 
ലാസ്യമായഴിയുന്നയൊച്ച.
നിറങ്ങൾ പൂക്കൂടയിലഴിച്ചുവെച്ച് 
പൂക്കൾ, 
ഈറൻമാറുന്ന
ത്രസിപ്പിക്കുന്ന ഗന്ധം.
നനഞ്ഞിട്ടും നനഞ്ഞിട്ടും  
വറ്റാത്തയെണ്ണയിൽ
ഒരു തിരി, 
ആയിരം വിരലുകളാൽ 
ആകെയുഴിഞ്ഞ് 
പൊതിഞ്ഞുപിടിക്കുന്നെന്നെ,
അവർണനീയമായ
ഒരു പുരാതനശിൽപത്തെയെന്ന-
പോലെ.
അത്രയുമത്രയുമാഴത്തിലാണ് 
നിന്നെ ഞാൻ കൊളുത്തിവെച്ച-
തെന്റെ പ്രണയമേ.