2022, ഫെബ്രുവരി 16, ബുധനാഴ്‌ച

ന്യാസം

മുട്ടിവിളിക്കുന്ന
ഓർമ്മകൾക്ക് 
മുൻവാതിൽ 
തുറന്നുകൊടുക്കുന്ന   
വരാന്തയിലെ  
നേർത്ത തണുപ്പ്.
കൂട്ടിന്,
മുറ്റത്തു നിഴൽപുതച്ച് 
ചാഞ്ഞുറങ്ങുന്ന
ചില്ലകളുടെ പച്ച.

ഓരോ അറകളിലുമവർ
കയറിയിറങ്ങും.
ഒരു പോറലോ മുറിവോ
വന്നുപെട്ടിട്ടുണ്ടോയെന്ന്
അരിച്ചുപെറുക്കും.

അംഗഭംഗത്തിന്റെ 
ഒരടയാളംപോലും 
കണ്ടെത്താനാവാതെ
യുദ്ധമെന്നും
സമാധാനമെന്നുമവർ
പരസ്പരം വായിക്കും.

ജനനമെന്നോ 
മരണമെന്നോ  
രേഖപ്പെടുത്താത്ത     
മടങ്ങിപ്പോക്കിനിടയിൽ,
വിരൽ കൂട്ടിപ്പിടിച്ച്
അമർത്തിത്തലോടൽ.

ഉള്ളിലൊരു
പായ വിരിക്കണം.
വിയർത്തൊരുച്ചയെ
മടക്കിയെടുത്ത്
തലയിണയ്ക്കടിയിൽ
ഭദ്രമായ് വെച്ച്,
ജനലഴികളിൽ
കണ്ണുകളെയഴിച്ചു കെട്ടി
രാത്രിക്കെന്തൊരു

ചന്തമെന്ന് 

ഉരുവിട്ടുരുവിട്ടുറങ്ങണം.