2022, മാർച്ച് 6, ഞായറാഴ്‌ച

വെടിയുണ്ടകൾ
ഇരുവശത്തുനിന്നു-
മെന്റെ ചെവികൾക്കുനേരേ
പാഞ്ഞടുക്കുന്നതിന്റെ-
യൊച്ചയിൽ
ഞെട്ടിവിറയ്ക്കുന്നു
വിരലുകൾക്കിടയിലിരുന്ന് 
പത്രത്തിന്റെ ഒന്നാംപേജ്.
ഉറക്കെ കരഞ്ഞ്
തളർന്ന് 
ഒന്നുമറിയാതുറങ്ങുന്ന
പിഞ്ചുകുഞ്ഞുങ്ങളെ 
മാറോടടക്കിയ അമ്മമാരിലേക്ക് 
ചീറിത്തെറിക്കുന്ന 
ചോരയിൽ
നനഞ്ഞുകുതിരുന്നു,
വെടിപ്പായ് തുന്നിയെടുത്ത
നഗരത്തിന്റെ കുപ്പായം.
താങ്ങാനാവാത്ത 
കെടുതികളുടെ ചൂടിൽ
വെന്തുരുകുകയാണ് 
ഉള്ളറകൾ.
പടക്കോപ്പിൽനിന്ന്,
ചൂഴ്ന്നെടുത്ത
എന്റെ കണ്ണുകൾ
രണ്ടു തീഗോളങ്ങളായ്
താഴേക്ക്.
പൊട്ടിയ കപ്പിലെ 
ചായയുടെ കറപടരുന്ന  
കരിഞ്ഞ പേജുകളിൽനിന്ന് 
എന്റെ മുറിഞ്ഞുതൂങ്ങിയ 
കാലുകൾ
എന്റെ രാജ്യാതിർത്തി കടന്ന് 
പലായനംചെയ്യുകയാണ്.
(യുദ്ധമെന്ന വാക്കിനേക്കാൾ
അശ്‌ളീലമായി 
ഏതു വാക്കുണ്ട്
ഒരു രാജ്യത്തിനെടുത്ത്
പ്രയോഗിക്കാൻ.)