2022, ജനുവരി 28, വെള്ളിയാഴ്‌ച

വാതിൽ
ഉറക്കെ കരഞ്ഞതിന്റെ
ഒച്ച,  
മുറ്റത്തുണരാൻ തുടങ്ങുന്ന
മരത്തിൽ തട്ടി
കുടഞ്ഞെണീറ്റ് 
മേഘങ്ങളിലേക്ക് പറന്ന്
കേൾക്കാതാകുന്നു.
കാത്തിരിക്കാൻ തുടങ്ങീട്ട്
എത്രനാളായീന്ന് പരിഭവിച്ച്
ചുവരുകൾ നാലുപേർ 
കോറസ് പാടുന്നതുകേട്ട്
പറന്നുപോയ കിളി
തിരികെ വന്ന് 
അതിന്റെയൊരു തൂവൽ 
കൊത്തിയെടുത്ത് അകത്തേക്കിടുന്നു.
മഴ വന്നിരുന്നിട്ട് പോയതിന്റെ
പല വലിപ്പത്തിലുള്ള വൃത്തങ്ങൾ
താഴേക്ക് പെറുക്കിവെക്കുന്നു,
നന്നായടുക്കി മേഞ്ഞിരുന്ന
ആകാശം കൊണ്ടുള്ള മേൽക്കൂര.
കട്ടപിടിച്ച മാറാലകളിൽ  
പറ്റിപ്പിടിച്ചിരുന്നാടുന്ന  
മഞ്ഞുതുള്ളികളിൽ 
തൊട്ടുനോക്കി രസിക്കുന്ന
വെളിച്ചത്തിന്റെ വിരൽത്തുമ്പുകൾ.

എന്റെ ഒറ്റമുറി.

പല പല നിറത്തിലുള്ള ചട്ടകളിട്ട് 
മേശപ്പുറത്തും നിലത്തും
കിടന്ന് 
അടുക്കില്ലാതെ ചിരിക്കുന്ന
പുസ്തകങ്ങളുടെ
വലുതും ചെറുതുമായ പേരുകൾ.

എന്റെ ഒറ്റമുറി(വീട്)

കാറ്റിന്റെ കൈയിൽ നിന്ന്
തണുപ്പിന്റെ ചെപ്പും വാങ്ങി 
മേശമേൽ വെച്ച്  
ഞാനീ ഓടാമ്പലടയ്ക്കുന്നു.
ഡയറി തുറന്ന് 
പോയകാലത്തിന്റെ
ഉണങ്ങാത്ത അക്കങ്ങൾക്ക് 
കടുപ്പത്തിലൊരു വര കൊടുത്ത്
ഞാനെഴുതാൻ തുടങ്ങുന്നു.

28/01/2022
കരഞ്ഞുകരഞ്ഞ്
ഞാനുറങ്ങാതെ കിടന്ന
എന്റെ അവസാനത്തെ രാത്രി.

29/01/2022
നേരം
നന്നായ് വെളുത്തിരിക്കുന്നു
ഒഴുകിപ്പരക്കുന്ന 
ഏകാന്തതയുടെ അഭൗമസംഗീതം
മെല്ലെ, 
ഞാനൊരു നനുനനുത്ത
...........................................