2022, ഡിസംബർ 8, വ്യാഴാഴ്‌ച

പ്രിയമുള്ളൊരു രാത്രി,
അവളുടെ
നേർത്ത വിരലുകൾകൊണ്ട് 
ആകാശത്തെ 
മുറ്റത്തേയ്ക്കഴിച്ചുകെട്ടും.
നിലാവെന്റെ കവിളുകളിൽ
മാറിമാറി ഉമ്മവെക്കും.
ഞാനവിടെ മേഞ്ഞുനടക്കും.
അങ്ങിങ്ങായി ഒറ്റയ്ക്കും കൂട്ടമായും 
മൊട്ടിട്ടുനിൽക്കുന്ന നക്ഷത്രങ്ങളെ 
പറിച്ചെടുത്ത് 
വാക്കടർന്നുപോയ വരികളിൽ 
കോർത്തുവെക്കും.
രാത്രിയത് വാടാതിരിക്കാൻ 
ഒരു കുമ്പിൾ മഞ്ഞും കുടഞ്ഞ് 
ഒരു വല്ലം കിനാവും തന്ന് 
ആകാശത്തയുമഴിച്ചെടുത്ത-
വൾ തിരിച്ചുപോകും.