2012, ജനുവരി 25, ബുധനാഴ്‌ച

' വീടൊരുത്തി '

ഞാനിറങ്ങുകയാണ് . താഴിട്ട് നിന്നെ സുരക്ഷിതയാക്കുന്നില്ല .നിന്റെയുള്ളില്‍
ഇപ്പോള്‍ അവശേഷിക്കുന്നത്  ഓര്‍മ്മകള്‍ മാത്രം .പകര്‍ത്തിയെടുത്ത ഈ
ചിത്രത്തില്‍ ചിരിച്ചുതന്നെ  നില്‍ക്കും നീയെന്നും , സുന്ദരിയായി .

നാളെ   സൂര്യരഥം ഉയര്‍ന്നുപൊങ്ങുന്നതിന് പിന്നാലെ  വിരൂപിയായ ഒരു
നിഴല്‍പോലെ കൂറ്റന്‍ ചക്രങ്ങള്‍ നിന്റെനേരെ പാഞ്ഞടുക്കും.അവന്‍ നിന്നെ
ചേര്‍ന്നുനിന്ന്    അറകള്‍ ഓരോന്നും തച്ചുടയ്ക്കും . അപ്പോള്‍ നീ കരയരുത് .
വികസനത്തിന്റെ പുതുപുത്തന്‍ മുഖങ്ങള്‍ നിനക്കുമീതെ പായും.കിടക്കണം,
ശ്വാസമടക്കിപ്പിടിച്ച് .

പിച്ചവച്ച് , തടഞ്ഞുവീണെഴുന്നേറ്റ് , ഓടി നടന്ന് , തളര്‍ന്നുമയങ്ങി , സ്വപ്നം
കണ്ടുണര്‍ന്ന് , ഞാന്‍  പതിപ്പിച്ച അടയാളങ്ങളാണ്  നിന്റെ നെഞ്ച് നിറയെ .
നീയെന്നും  എന്റെ  രഹസ്യങ്ങളുടെ....എന്റെ സ്വപ്നങ്ങളുടെ സൂക്ഷിപ്പുകാരി .
ആര്‍ത്തുചിരിക്കാനും അലമുറയിട്ടുകരയാനുമുള്ള സ്വതന്ത്രമായ ഒരേയൊരു
സങ്കേതം .

ആകാശത്ത്  ആഘോഷത്തിന്റെ  ഒരു ചെറുനിഴല്‍  മതിയാവും  നിനക്ക്
പൊട്ടുകുത്താന്‍ .മിന്നുകെട്ടോ നൂലുകെട്ടോ ശ്രാദ്ധമോ  എന്തിനുമേതിനും
നീയൊരുങ്ങും, കഥയറിയാത്ത കൊച്ചുകുഞ്ഞിനെപ്പോലെ !വേദനയിലും
ചിരിച്ചു നില്‍ക്കണമെന്നും  ഇരുളിന്റെ  വരമ്പിലേയ്ക്ക് വെളിച്ചം  കത്തിച്ചു -
പിടിച്ച് കാത്തിരിക്കണമെന്നും നീ പറയാതെ പറഞ്ഞുതന്ന പാഠങ്ങളുടെ
ആകെത്തുക .

വിണ്ണിലെ മാളികവീട്ടില്‍ ,  കാലത്തെ തോല്‍പ്പിച്ച് , ആരോ  തച്ചുടയ്ക്കുന്ന
മേഘക്കുടങ്ങള്‍  അലറിപ്പെയ്യുന്ന രാവുകളില്‍ നീയെന്ന ധൈര്യം പുതച്ച് ,
നിന്റെ  മാറിലൊളിച്ചുറങ്ങിയപ്പോഴൊക്കെ , ഞാന്‍ നിനക്ക് പകരമായി
തന്നത്  ' ഒരിക്കലും പിരിയില്ല ' എന്നൊരു വാക്ക് ...

ആകാശം പട്ടുടുക്കാന്‍ തുടങ്ങും മുമ്പേ നിന്നിലേയ്ക്ക്  ഓടിയണഞ്ഞിരുന്നത്
ഇനിയൊരോര്‍മ. മുറ്റത്ത്‌ നിറഞ്ഞുചിരിക്കുന്ന പലനിറത്തിലുള്ള കടലാസ്സു _
പൂക്കളും , കണ്ണുതട്ടാതെ നിന്നെ മറച്ചുപിടിച്ച മുത്തശ്ശി മാവും , ഉമ്മറത്ത്‌
ഞാനെന്നും കൊളുത്തി വയ്ക്കുന്ന നിലവിളക്കിന്റെ  തെളിച്ചവും , .................
..............വാക്ക് തെറ്റിച്ച് ഞാനിതാ പടിയിറങ്ങുന്നു .

കണ്ടതും കേട്ടതുമെല്ലാം ചരിത്രത്തിന് ദാനം ചെയ്ത് കാതോര്‍ത്ത് കിടക്കണം .
ഞാനെത്തും,ആദ്യമഴയില്‍ നനഞ്ഞ് ,മണ്ണിന്റെ ഞരമ്പുകളിലൂടെ നിന്നിലേയ്ക്ക്
പകര്‍ന്നു തരും കാണാക്കാഴ്ചകളുടെ മിടിപ്പുകള്‍ .................

*                             *                              *                           *                       *