2012, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

വെറുതെ ...

 #

 
കാടും  മേടും  തേടിയലയുന്ന
പൂക്കളുടെ ആത്മാക്കള്‍
വേനല്‍ച്ചൂടില്‍ കരയുന്നത് കേട്ട് ,
 മുറ്റം  ഉരുള്‍പൊട്ടി
ഒലിച്ചുപോകുന്നത്   നോക്കിനിന്ന് ,
'അത്തം  പത്തിന്  പൊന്നോണമെന്ന്
ഞാനും പാടി ..
വെറുതെ ....വെറുതെ !

മുറ്റത്തെ  പഞ്ചാരമണലില്‍
ഊക്കോടെ  മുറുക്കിത്തുപ്പി ,
പഴങ്കഥ ചൊല്ലിയ  മുത്തശ്ശിയെ  ഓര്‍ത്ത് ,
വിരലുകള്‍  പൊള്ളിച്ച
രുചിയോര്‍മകള്‍  നുണഞ്ഞ് ,
ഒരു  തെളിനീര്‍ പുഴ  തേടിയലഞ്ഞ് ,
ഊഞ്ഞാലിനൊരു   കൊമ്പ്  നോക്കി
നടന്ന്‌ ,നടന്ന് , തളര്‍ന്ന്
ഒടുവിൽ ഞാനൊരു  പാട്ട്  മൂളി  ,
വെറുതെ ....വെറുതെ !

മനുഷ്യർ
മൃതമാക്കിയ  സ്വപ്നങ്ങളുടെ
ശവപ്പറമ്പിനു  മേലെ
ചമ്രം പടിഞ്ഞിരുന്ന് , സദ്യയുണ്ട് ,
തൂശനില മടക്കി , മുറ്റത്തേയ്ക്കിറങ്ങി ,
മഴയോട് രഹസ്യമായി പറഞ്ഞു ,
 ' ഞാനും  കൊണ്ടാടി  ഒരോണം '
വെറുതെ ...... വെറുതെ !

#