2019, നവംബർ 19, ചൊവ്വാഴ്ച

പാഠം 1

മുളകു മുറിച്ചിട്ട്
ഒരു കൈയകലത്തിൽ
നിൽക്കാത്തതെന്തെന്ന്,
കൈവിട്ടുപോയ തീയ്
കണ്ണു ചുവപ്പിച്ചൊരു നോട്ടം.
തുളവീണ തൊട്ടിയിലൂടെ
ഒരു വരി
ഒഴുകിപ്പോയതു കണ്ടെന്ന്
മുറ്റത്തെ
തെങ്ങോലയിലായമിട്ടാടി
ചുണ്ടുപിളർക്കുന്നോലഞ്ഞാലി.
വിശപ്പിന് കരിയാണു കൂട്ടാനെന്ന്
കണ്ണു നീറ്റുന്നു
അടുക്കളത്തിട്ടമേലിളകിയിരുന്നൊരു
പിഞ്ഞാണം.
വിരലൂർന്നു പോയിടത്ത്
ഒരു വറ്റും തടഞ്ഞില്ലെന്ന്
ചിരട്ടത്തവിയുടെയറ്റത്തിരുന്ന്  
നാവു നീട്ടുന്നു പുകഞ്ഞ കവിത.