2019, നവംബർ 10, ഞായറാഴ്‌ച

ഒന്നുപോലും
വിരിഞ്ഞിട്ടില്ലെന്ന്,
മുടിയുതിർത്തിട്ട്
വീണ്ടും മെടഞ്ഞിട്ട്
വരാന്തയിൽ
ചമ്രം പടിഞ്ഞ്,
കെട്ടുറപ്പില്ലാത്ത
ഓലപ്പുര.

ഇടയ്ക്കിടെ
മുഖം കറുപ്പിച്ചും
തോരാതെ പെയ്തും
ജലദോഷം പിടിപെട്ട
കുഞ്ഞുങ്ങളുടെ
കുറുമ്പായിരുന്നു
സന്ധ്യ വരും വരെയാ 
വെളിച്ചപ്പെട്ടവൾക്ക്.

അവരെത്തുമെന്ന്,
ആട്ടിൻപറ്റങ്ങളെപ്പോലെ
മേഞ്ഞു നടന്ന്
ഇരുൾത്തടങ്ങളിൽ
പ്രകാശം വിതറുമെന്ന്,
പിറുപിറുക്കുന്നു
അങ്ങിങ്ങായി 
ചിതറിക്കിടക്കുന്ന
കുന്നിമണികളും
അടച്ചും തുറന്നും
വിജാഗിരിയിളകിയ
കിനാപ്പെട്ടകവും.

അടയിരുന്നിട്ടുണ്ടാവില്ല 
കുറുമ്പു പിടിച്ചവൾ.

ഊണിനെത്താൻ മറന്ന
ഉച്ചവെയിലിനോടു
കെറുവിച്ച്
പട്ടിണിയിരുന്നിട്ടുണ്ടാവും.

തൊടിയിൽ നനയുന്ന
പൈക്കളെയും
ചില്ലയിൽ മയങ്ങുന്ന
കോഴികളെയും
ഒരു തവണ പോലും
കണ്ടതായി
ഭാവിച്ചിട്ടുണ്ടാവില്ല.

ഒരുങ്ങാതെ
ആരോടും മിണ്ടാതെ
പോയിരിക്കുന്നു.

വിശ്വസിക്കാനാവില്ലവളെ.
ചിറകിനടിയിൽ
ഒതുക്കിവെച്ചിട്ടുണ്ടാവും,
അവരിലൊരാളെയും
ആകാശം കാണിക്കാതെ.