2019, ഡിസംബർ 3, ചൊവ്വാഴ്ച

ഒന്നു മുതൽ ഒന്നു വരെ

നേരം
വെളുത്തിട്ടില്ല.
കരയെന്നു തോന്നിക്കുന്ന 
വിജനമായൊരു ദേശം.
ചിത്രത്തിലേതുപോലെ 
അതേ ചുവര്,
അതേ മേൽക്കൂര,
അതേ വീട്.

അയയിൽ 
തൂക്കിയിട്ടിരിക്കുന്ന 
പാട്ടുകളുടെ 
മേലങ്കികൾ,
നിലാവ് പിഴിഞ്ഞിട്ട
തോർത്തുമുണ്ട്,
മഴയുടെ 
കുടുക്കില്ലാക്കുപ്പായം,
കാറ്റിന്റെ 
നനവിറ്റുവീഴുന്ന തൊപ്പി, 
എഴുതാക്കവിതയുടെ 
കസവു ദാവണി, 
ഞൊറിയിട്ട കിനാക്കളുടെ 
കിന്നരികൾ.

രാവിനെ 
തട്ടിക്കുടഞ്ഞിട്ട്
നക്ഷത്രങ്ങൾ പെറുക്കി
വള്ളികളിൽ തൂക്കിയിട്ട് 
വേലിപ്പടർപ്പിലിരുന്ന്  
ഇതെന്റെ രാജ്യമെന്ന്  
ആകാശത്തിന് 
കുറിമാനമെഴുതുന്നു 
പേരില്ലാത്തൊരു കുരുവി.