2018, ജൂലൈ 22, ഞായറാഴ്‌ച

ചടുലമായിരുന്നു
ഓരോ ചുവടും
ഒരു കാൽപ്പന്തുകളിക്കാരനെ
ഓർമ്മിപ്പിക്കുംവിധം.

ഒരു പൂവിന്റെ മണം
അതുമല്ലെങ്കിൽ
ഒരു പൂമ്പാറ്റയുടെ നിറം
അതുമതിയായിരുന്നു 
ഒരു സ്വപ്നമായ്
ഉയിർകൊണ്ട്,വാഴാൻ.
 
ഒരു നനഞ്ഞവാക്കിന്റെ
പൊരുൾ മാത്രം മതിയായിരുന്നു
പറഞ്ഞുതീരാത്ത കഥകളുടെ
നിലാക്കൈകളിലുറക്കി 
ഒരു രാവിനെ
മറുകരയെത്തിക്കാൻ.

കാഴ്ച്ചകൾക്കെന്നും
കാടിന്റെ തണുപ്പായിരുന്നു.

ഞൊടിയിട!
ഞൊടിയിടകൊണ്ടാണ്
നട്ടുനനച്ചുയിരുകൊടുത്ത്  
നന്നായ് ചോന്നൊരു വാക്കിന്റെ   
ആകാശവീഥിയിലെവിടെയോ
ഒറ്റയായിരുട്ടിൽത്തടഞ്ഞ്  
മുറിവാഴത്തിൽനിന്നിറ്റിറ്റുപെയ്ത് 
ഞാനൊരു ചോരമണക്കുന്ന
പുഴയായത്.