2014, ഒക്‌ടോബർ 13, തിങ്കളാഴ്‌ച

ലക്ഷ്മ


വാതിൽ മുട്ടി വിളിക്കുന്ന
ഓരോ പ്രാർത്ഥനയെയും
അനുഗമിച്ചാണ്
നീ ഏകനായ് വരിക
ഓരോ തവണ
വിരൽ പതിക്കുമ്പോഴും
ഒരണ്ണാറക്കണ്ണനെപ്പോലെ
ഞാൻ മെരുങ്ങിയിരിക്കും
നിന്റെ വേർപാടിൽ ,
അടയാളം പതിയാത്ത
ഉടൽനോക്കി
ഓരോ തവണയും
പരിതപിക്കും .

കനലെരിയുന്നതിനൊക്കെ
ഞാനക്കമിടുമ്പോൾ
നീയെന്റെ വിരൽഞൊടിച്ച്
യുഗധർമ്മങ്ങളെക്കുറിച്ച്
വീണ്ടും വീണ്ടും പറഞ്ഞ്
എന്റെ ചിന്തകളുടെ
തേരാളിയാകും .

കാലത്രയങ്ങളെ
ഉൾക്കൊള്ളാൻ
നെഞ്ചുവിരിച്ച്
ചിറകുവിടർത്തിനില്ക്കുന്ന
അനന്തമായ ആകാശത്തെ
അളന്നെടുക്കുന്ന 
ഒരു  വാക്കു്  !
ആ വാക്കാണ്‌
എനിക്കു 'നീ '.

നാളെ വീണ്ടും നീയൊരു
പ്രകാശബിന്ദുവായ്
വഴിയണയുമ്പോൾ
ഞാൻ നിന്നിൽ
അടയാളപ്പെട്ടിരിക്കും .

ഇന്നലെ നീ
അമർത്തിച്ചുംബിച്ചതാണ്
ഇന്നെന്റെ കവിളിൽക്കാണുന്ന
ഈ കറുത്ത മറുക്.
----------------------------