2015, മേയ് 6, ബുധനാഴ്‌ച

പച്ചയാകുംവിധം

തികച്ചും ശൂന്യമായ
പകലിടവേളകളിലാണ്
ഒന്നും ചെയ്യാനില്ലെന്ന്
വരുത്തിത്തീർത്ത്
ആകാശവിസ്മയങ്ങളിലേക്ക്
കണ്ണുകളെ തുറന്നു വിടുക.

മഷി പടർത്തി 
ഏതോ മാന്ത്രികൻ വരയുന്ന
മായക്കാഴ്ച്ചകളിലേക്ക്.
വാലില്ലാത്ത പൂച്ച,
ആനയെക്കാൾ വലിപ്പമുള്ള 
ആന,
ഒഴുകുന്ന മുതലയും കുരങ്ങനും,
അമ്മയും കുഞ്ഞും,
ചരിഞ്ഞു വീണു കിടക്കുന്ന 
വലിയ മിഠായിഭരണി.

ചിത്രങ്ങൾക്കൊപ്പം
ഞാനറിയാതെ  
ഒഴുകി മാഞ്ഞുപോകുന്ന 
എന്റെ മുഖം.

മുഖമില്ലാതെ 
അലയാൻ തുടങ്ങുമ്പോൾ
മാന്ത്രികന്റെ  കാടു പടർന്ന് 
നിറയുകയാണാകാശം.

ഒരു മഹാമരത്തിന്റെ
ചില്ലയിൽ നിന്ന്
ഊർന്നിറങ്ങി വരുന്ന വേര്. 
ഞാനെന്റെ കണ്ണിനുള്ളിൽ
ചുരുട്ടി വെയ്ക്കുന്ന
വേരിന്റെ പച്ച.
 
നക്ഷത്രങ്ങൾ
വിടരാൻ തുടങ്ങുമ്പോൾ 
വേരുമാകാശവുമൊന്നാകും,
ഞാനതിലൊരിലയും.