2023, ജൂലൈ 14, വെള്ളിയാഴ്‌ച

നിലാവിനെന്തിത്ര
നിലാവെന്ന് 
ഇലമറവിലൊളിച്ചിരുന്ന്
കുശുമ്പു പറയുന്നിരുട്ട്.
അറിഞ്ഞു വിളമ്പണം 
നാളെയെന്ന് 
ആകാശത്തിനോടൊരു 
പയ്യാരം. 
വിളക്കുകത്തിയപോൽ 
പരന്ന വെളിച്ചത്തിൽ 
എങ്ങനെ മുങ്ങിനിവരാനെന്ന് 
ഇന്നലെ ഏതോ ഒരു കിളി 
മറന്നുവെച്ച പാട്ടിനോട് 
വിസ്തരിക്കുന്നവൾ, 
പുഴ കേൾക്കാനെന്നവിധം.
'ഇരുട്ടേ'ന്ന് വിളിച്ചോടിവരുന്ന
കാറ്റിന്റെ ചില്ലകൾ തട്ടി 
മുറിയാതെ ചിന്താതെ
ആ പേര് പൊതിഞ്ഞുപിടിക്കുന്നു 
നിലാവിന്റെ ചേലത്തുമ്പാൽ
വെളിച്ചപ്പെട്ട ഇരുട്ട്..!