2023, നവംബർ 15, ബുധനാഴ്‌ച

പേറ്റുനോവ് 
കലശലാവുന്ന നേരത്ത്
ചൂട്ടും കത്തിച്ചുപിടിച്ച് 
വഴിനീളെ മുറുക്കിത്തുപ്പി 
ചോന്നുചോന്ന് 
വയറ്റാട്ടിയെത്തും.
ഉടനെ,
ഊഴംവെച്ച് കൂട്ടിനെത്തിയവർ 
അവിടെനിന്ന്
തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി 
നടന്നുമറയാൻ തുടങ്ങും.

വയറൊഴിഞ്ഞ രാവും
വാരിയെടുത്ത വയറ്റാട്ടിയും
വെളുക്കെ ചിരിക്കാൻ തുടങ്ങും.
കുഞ്ഞിനെ നിലത്തുകിടത്തി
നോവകന്ന ചുണ്ട് തുറന്ന്
നനവുള്ള നാവ് കൊരുത്ത്
രാവ് അവന്റെ കാതിൽ
പേരുചൊല്ലി വിളിക്കും.
മടിക്കുത്തിലിരുന്ന് വെറ്റിലപ്പൊതി 
ആ പേര് ഏറ്റുചൊല്ലും. 
ഒത്തിരി നാവുകളതേറ്റുചൊല്ലാൻ 
തുടങ്ങുമ്പോൾ
അടുത്ത നോവിന് കാണാമെന്നവർ
രണ്ട് വഴികളായ് പിരിയും.

നോവിനെ
നേരാക്കുന്ന പ്രതിഭാസത്തെയാണ് 
നമ്മൾ വെളിച്ചമെന്ന് പേരിട്ട് വിളിക്കാറ്.