2024 ഏപ്രിൽ 2, ചൊവ്വാഴ്ച

കാടകം
കരിയിലകൾക്കു മുകളിലൂടെ 
ഇഴഞ്ഞുപോകുന്ന കാറ്റ്
മരപ്പൊത്തിൽ 
ഇരുട്ടുമായിണചേരുന്ന 
നിലാവ്
ഞെട്ടറ്റ് കൊഴിഞ്ഞുവീഴുന്ന
തണുപ്പ്
ദിശയറിയാതെ പറന്നുപോകുന്ന 
പാട്ട്........
മഷി പടർന്ന താളിൽ 
മെഴുകുതിരിവെട്ടംപോലെ 
തെളിഞ്ഞുകാണുന്ന വാക്കുകൾ 
ചില്ലക്ഷരങ്ങളിൽ കുടുങ്ങി 
വാതോരാതലയ്ക്കുന്ന 
ചീവീടുകളുടെ പൊട്ടിയൊഴുകുന്ന 
കൂർത്ത ഒച്ച.
 
പതഞ്ഞൊഴുകിപ്പരന്നടങ്ങിയ 
കാടിന്റെ ഗന്ധം
മഷിപ്പൊട്ടുകൾക്കു മേലെ 
ചിതറിത്തെറിക്കുന്ന 
ചൂടണയാത്ത തുള്ളിപ്പെയ്ത്ത്.

അറ്റുപോയിരിക്കുന്നു 
രണ്ടു വിരലുകളെന്ന് 
തുറന്നുപിടിച്ച അരണ്ട മാറിൽ
വെളുത്ത ചിരികൊണ്ടെഴുതുന്നു 
എന്നോ മരിച്ചുപോയൊരു നക്ഷത്രം.