2010, മേയ് 23, ഞായറാഴ്‌ച

നിലാവിന്‍റെ നാട്ടില്‍ ....

നീണ്ട യാത്രയ്ക്കൊടുവില്‍ എത്തിയിരിക്കുന്നു , നാട്ടിന്‍പുറത്തെ പച്ചപ്പിലേയ്ക്ക് ..
നന്നായി ആസ്വദിക്കണം ഒരു അവധിക്കാലം .
ശുദ്ധവായു ശ്വസിച്ച്...മധുരമുള്ള കിണര്‍വെള്ളം കുടിച്ച്.....
നാട്ടിന്‍പുറത്തെ നന്മകള്‍ മതിയാവോളം മോന്തിക്കുടിച്ച് സുഖമായുറങ്ങണം.

നല്ല ക്ഷീണം ..
അത് മാറ്റാനുള്ള മരുന്ന് കൈയെത്തും ദൂരത്ത്‌..തണുത്ത , തെളിഞ്ഞ കിണര്‍വെള്ളം
കോരിയെടുത്ത് ധാരയായി നേരിട്ട് തലയിലേയ്ക്ക് ഒഴിച്ച് , തണുത്തു വിറയ്ക്കും വരെ
കുളിച്ചു . ക്ഷീണം ഓടിയൊളിച്ചു , പകരം ഉന്‍മേഷം പടികടന്നെത്തി .

മുറ്റത്തെ ചെടികളില്‍ പുതിയ പൂക്കള്‍ .
വേനല്‍ച്ചൂട്‌ വല്ലാതെ തളര്‍ത്തുന്നുണ്ടെങ്കിലും പൂവിടാന്‍ മടികാണിക്കാത്ത ചെടികള്‍ .
തലോടലിനായി അവര്‍ മത്സരിക്കുന്നത് കണ്ടപ്പോള്‍ ഒത്തിരി കൈകള്‍ ഉണ്ടായിരുന്നെങ്കില്‍
എന്ന് വെറുതെ മോഹിച്ചുപോയി .

മാനം നീലനിറമുള്ള ചേല മാറ്റി ചുവപ്പണിയാനൊരുങ്ങുന്നു ..കൂടണയുന്ന പക്ഷികളുടെ
കലപില ശബ്ദം . അമ്പലത്തിലേയ്ക്ക് നടന്നു പോകുന്ന അമ്മമാരും കുട്ടികളും .
വല്ലപ്പോഴും എത്തുന്ന അതിഥിയോട് കുശലം പറയാന്‍ അവര്‍ മറന്നില്ല .
ചോദ്യങ്ങള്‍ക്ക് ആവര്‍ത്തനവിരസത ..എന്നാലും വേണ്ടില്ല , ചോദ്യങ്ങള്‍ ചോദിക്കുക ,
ഉത്തരം പറയുക , അതൊരു രസം തന്നെയാണ് .

ഇരുളാന്‍ തുടങ്ങിയപ്പോള്‍ അകത്തേയ്ക്ക് നടന്നു ..
അത്താഴപ്പഷ്ണി കിടക്കാന്‍ പാടില്ല എന്ന ആചാരം തെറ്റിക്കണ്ട.
ഉറങ്ങാന്‍ ഏറെ സമയം ബാക്കി .നീണ്ടുനിവർന്ന് കിടന്നു .
വെളിച്ചത്തിലേയ്ക്കും  ചുവരിലേയ്ക്കും കണ്ണുകള്‍ ഒന്നുടക്കി .
കറുത്ത പൊട്ടുകള്‍ തീര്‍ത്ത് ചെറു പ്രാണികള്‍ ഒറ്റയ്ക്കും കൂട്ടമായും ചുവരിനെ
കാന്‍വാസാക്കിയിരിക്കുന്നു . വെളുത്ത സാരിയില്‍ പുതിയ ഇടം കണ്ടെത്തി അവര്‍
എന്നോടൊപ്പവും ചങ്ങാത്തം കൂടാനെത്തി . വല്ലാത്ത ദുര്‍ഗന്ധം ..അവരെ തുരത്താതെ
രക്ഷയില്ല . ഉറക്കത്തിനിടയില്‍ ചെവികള്‍ , അവര്‍ സുരക്ഷിതമായ വിശ്രമ സ്ഥാനമാക്കി
മാറ്റും .
റബ്ബറിന്റെ പിന്നാലെ വന്ന കിലുക്കത്തോടൊപ്പം അവരും ഗ്രാമത്തിന്റെ ഭാഗമായി
മാറിയിരിക്കുന്നു . അവശേഷിക്കുന്ന കല്പ്പവൃക്ഷങ്ങള്‍ , നാവുണ്ടായിരുന്നെങ്കില്‍
വിളിച്ചു പറയുമായിരുന്നു യഥാകാലം അവരുടെ തലകള്‍ വൃത്തിയാക്കിക്കൊടുത്തിരുന്നെങ്കില്‍
അന്യജീവികള്‍ അവിടെ പൊറുതി തുടങ്ങില്ലായിരുന്നു എന്ന് .

അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം എന്ന പ്രമാണത്തില്‍ ചെറിയൊരു
തിരുത്തല്‍ വരുത്തി , കസേര വലിച്ചിട്ട്‌ മുറ്റത്തിരുന്നു .കൊടും ചൂടിന് ആശ്വാസം
പകര്‍ന്നുകൊണ്ട് ഇളം കാറ്റ് വീശുന്നു .. കാറ്റിന് മുറ്റത്തെ പൂക്കളുടെ സുഗന്ധം .
നിശബ്ദതയിലൂടെ ഒഴുകിയെത്തുന്ന പുഴയുടെ നിലയ്ക്കാത്ത  സംഗീതം ..
നിലാവില്‍ കുളിച്ച് ഒഴുകിയണയുന്ന അവളുടെ ഭംഗി ആസ്വദിക്കാന്‍
തലയുയര്‍ത്തി നില്‍ക്കുന്ന ചെറിയ പാറകളെ തഴുകിയുറക്കാനായി അവള്‍
മൂളുന്ന സംഗീതം ...അനിര്‍വചനീയമായ ലഹരിയില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതായി
തീരുന്ന അവസ്ഥ .
ആ ലഹരി കണ്ണില്‍ നിന്ന് ഊറിയിറങ്ങി നദിയോടൊപ്പം ചേരാന്‍ വെമ്പല്‍ കൊള്ളുന്ന
മറ്റൊരു നദി പോലെ ....................

ഇനി ഉറങ്ങണം ..
കിടക്കാനൊരുങ്ങുമ്പോള്‍ സാരിയില്‍ അവിടവിടെ വീണ്ടും പുതിയ കറുത്ത പൊട്ടുകള്‍ .
നിലാവില്‍ എന്നെക്കാണാനെത്തിയവര്‍..അവര്‍ക്ക് ജനാലയിലൂടെ പുറത്തേയ്ക്കുള്ള
വഴി കാണിച്ചു കൊടുത്തു .
മനസ്സ് പറഞ്ഞു ...
അവരും എന്നെപ്പോലെ ..
ഈ ഭൂമിയുടെ അവകാശികള്‍ .

**********