2010, മേയ് 29, ശനിയാഴ്‌ച

സര്‍വ്വംസഹ...

#

പെരുമഴയലറി തിമിര്‍ത്തു മദിക്കുന്നു ,
കാലം തെറ്റീയെന്നുദ്ഘോഷിച്ച് ,
ഒളിപ്പിച്ചോരാ ഖഡ്ഗവും പരിചയും കാട്ടി
വാനം വിറയാര്‍ന്നു ഗര്‍ജിക്കുന്നു .

കരങ്ങളൊടിഞൊരാ മരത്തിന്‍ ,
പൊത്തില്‍ നിന്ന് എത്തി നോക്കുന്നുണ്ടതാ,
നനഞ്ഞ ചിറകും താങ്ങി ഏകനായ്,
ഭീതിയാണ്ടിളം പൊന്മാന്‍ .

ഇരുളും വാനത്തിന്റെ മുഴക്കം കേട്ടിട്ടവന്‍ ,
ജപിച്ചു മന്ത്രം പേടിയകന്നു പോകാനായി ,
വേദനയമര്‍ത്തിയാ മാമരം ചൊല്ലീ "കുഞ്ഞേ ,
കര്‍മ്മത്തിന്‍ ഫലമിതെന്നറിക നീയെങ്കിലും ".

കള്ളവും ചതിയുമായ് പാഠങ്ങളുരുവിട്ട് ,
പൊളിവചനങ്ങള്‍ മാത്രമുരച്ചു രസിപ്പവര്‍ ,
കാടിനെ നാടാക്കി മാറ്റാന്‍ തുനിയുന്നോര്‍ ,
പെറ്റതാ പെരുകുന്നു ഭൂമിയൊട്ടറിയാതെ .

ഭൂമിയെ നോവിച്ചതില്‍ ആനന്ദം നുകരുന്നോര്‍ ,
നദിയെ കൊന്നു മണിമന്ദിരം പണിയുന്നോര്‍ ,
ക്ഷണനേരത്തിന്‍ സുഖം ആസ്വദിച്ചമരുന്നു ,
പുതു നാമ്പുകള്‍ക്കൊന്നും ബാക്കി വയ്ക്കാതെതന്നെ .

കൂടെപ്പിറപ്പിന്‍ രക്തം നുണഞ്ഞു രസിപ്പവര്‍ ,
അമ്മ , പെങ്ങള്‍ മുഖം കാണാതെ പോകുന്നവര്‍ ,
മക്കളെ കണ്ടിട്ടമ്മ വാവിട്ടു കരയുന്ന ,
ഒച്ചയാണല്ലോ നാമീ കേള്‍ക്കുന്നതെന്‍ പൈതലേ .

രാജ്യത്തെ രക്ഷിപ്പാനായ് പ്രതിജ്ഞയെടുത്തവര്‍ ,
ആയുധപ്പുരയാക്കി മാറ്റുന്നു ധരണിയെ .
ദൈവത്തിന്‍ കണികയെ കണ്ടെത്താനലയുന്നു ,
ദൈവത്തിന്‍ രൂപം പൂണ്ട് ഭൂമിയില്‍ പിറന്നവര്‍ .

നദിയും പാടങ്ങളും മറയുന്നതും കണ്ട് ,
കിളികള്‍ വിഷക്കനി ആഹരിപ്പതും കണ്ട് ,
അമ്മതന്‍ വിരിമാറില്‍ കത്തിയാഴ്തുന്നതും കണ്ട് ,
ക്രോധത്താല്‍ ജ്വലിക്കുന്നു കര്‍മ്മസാക്ഷിയാം സൂര്യന്‍ .

ജ്വലിക്കും രോഷം പിന്നെ കെടുത്താന്‍ തുനിയുന്നു ,
മഴയായ് വാനിന്‍ മകള്‍ മേഘകന്യക മെല്ലെ ,
മറനീക്കിയാ രോഷം മിന്നലായ് പിളര്‍ന്നിട്ടു ,
ഒച്ചയായ് പതിക്കുന്നു ഭൂമിതന്‍ നെഞ്ചിന്‍ മീതെ .

അചരം ഞാനും പിന്നെ ഗഗനചാരിയാം നീയും ,
തണലായ്‌ കാന്തിയായ് സ്വയം ദക്ഷിണയര്‍പ്പിച്ചിട്ട് ,
ഉറക്കെ പറയാമീ കൂട്ടരോടൊരുവട്ടം ,
"തെറ്റിനെ ശരിയാക്കാന്‍ കഴിയില്ലൊരിക്കലും ."



#